പ്ലാസ്റ്റിക് കവറുകൾക്കു പകരം ഉപയോഗിക്കാവുന്ന രണ്ടായിരം പേപ്പർ ബാഗുകൾ കോഴിക്കോട് ജില്ലാജയിലിൽ തടവുകാർ ഉണ്ടാക്കി. ഈ പേപ്പർ ബാഗുകൾ വാങ്ങാൻ സ്വകാര്യ കമ്പനിയുമായി ധാരണിയിലെത്തി.
പഴയ ന്യൂസ് പേപ്പറുകൾക്ക് ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിൽ നല്ല ഡിമാൻഡാണ്. ഒരു കിലോ പഴയ ന്യൂസ് പേപ്പർ കൊണ്ട് 18 പേപ്പർ ബാഗുകൾ നിർമിച്ചു. ഇതു വിറ്റാൽ 54 രൂപ കിട്ടും. ഒരു കിലോ പേപ്പർ വെറുതെ പുറത്തുവിറ്റാൽ കിട്ടുന്നത് ഒൻപതു രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയാണ് പേപ്പർ ബാഗുകൾ നിർമിച്ചു വിറ്റാൽ കിട്ടുക. ചാക്കു നൂലു വാങ്ങാനുള്ള പൈസ മാത്രം ചെലവ്. രണ്ടായിരം പേപ്പർ ബാഗുകളാണ് ജയിലിൽ ഉണ്ടാക്കി. അതുവഴി ആറായിരം രൂപ വരുമാനം. ജയിലിലെതന്നെ പഴയ ന്യൂസ് പേപ്പറുകളാണ് ഉപയോഗിച്ചത്.
200 പേപ്പർ ബാഗു നിർമിച്ചാൽ ഒരോ തടവുകാരനും 110 രൂപ കൂലി കിട്ടും. പെരിയാർ റിവർ കീപ്പിങ് പരിസ്ഥിതി സംഘടനയാണ് േപപ്പർ ബാഗ് നിർമാണത്തിന് തടവുകാർക്കു പരിശീലനം നൽകിയത്. തിരഞ്ഞെടുത്ത ഇരുപതു തടവുകാർ പരിശീലനം നേടി. വ്യവസായിക അടിസ്ഥാനത്തിൽ പേപ്പർ ബാഗുകൾ നിർമിക്കാനാണ് ഇനി ഉദ്ദേശ്യം. ഒരു ബാഗിന് മൂന്നു കിലോ ചുമക്കാനുള്ള ശേഷിയുണ്ട്.
പ്ലാസ്റ്റിക് കവർ ഉപയോഗശേഷം പുറത്തേയ്ക്കു തള്ളുകയാണ് പതിവ്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെ. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി ഇത്തരം ബാഗുകൾ പ്രചാരത്തിലാക്കുമ്പോൾ പാരിസ്ഥിതിക സംരക്ഷണത്തിൽക്കൂടി പങ്കാളിയാകാമെന്ന് ജയിൽ അധികൃതർ പറയുന്നു.