ജനതാദൾ സെക്യുലർ കോഴിക്കോട് ജില്ലാ കൗൺസിലിൽ അഭിപ്രായ ഭിന്നത തുടരുന്നു. പുതിയ ജില്ലാ പ്രസിഡന്റിനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തതിനെ ചൊല്ലിയാണ് തമ്മിലടി. എം.കെ.പ്രേംനാഥ് വിഭാഗം പ്രത്യേക യോഗം വിളിച്ചു.
കഴിഞ്ഞ ദിവസം നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. നിയോജക മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാതെ ഏകപക്ഷീയമായി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. കയ്യാങ്കളിയിൽ കലാശിച്ച യോഗം പൊലീസ് ഇടപ്പെട്ടാണ് പിരിച്ചുവിട്ടത്. രണ്ടു വിഭാഗങ്ങളായി ചേരിത്തിരിഞ്ഞു നിൽക്കുന്നതിനിടെയാണ് എം.കെ.പ്രേംനാഥും കൂട്ടരും പ്രത്യേക യോഗം വിളിച്ചത്. പുതിയതായി പ്രഖ്യാപിച്ച ജില്ലാഭാരവാഹികളെ അംഗീകരിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. അടുത്ത മാസം മൂന്നിന് പാലക്കാട്ട് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും.
ഇടതുമുന്നണിയിൽ തുടരുന്ന ജനതാദൾ സെക്യുലറിലെ തമ്മിലടി മുതലാക്കാനാണ് ജെ.ഡി.യു ശ്രമം. അതൃപ്തരായ എം.കെ.പ്രേനാഥിനെയും കൂട്ടരേയും സെക്യുലറിൽനിന്ന് അടർത്തിമാറ്റാനാണ് നീക്കം.