കോഴിക്കോട് മിഠായിത്തെരുവ് തീപിടിത്തത്തെക്കുറിച്ച് ഡപ്യൂട്ടി കലക്ടർ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോർട്ട് നാളെ സമർപ്പിക്കാൻ കലക്ടർ യു.വി.ജോസ് നിർദേശം നൽകി. തീപിടിത്തത്തിന്റെ കാരണങ്ങൾക്കൊപ്പം സമാനമായ സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും
റവന്യു, ഫോറൻസിക്, ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെടറേറ്റ്, സിവിൽ സപ്ലൈസ് എന്നീ അഞ്ചുവകുപ്പുളെ ഏകോപിപ്പിച്ചാണ് അന്വേഷണം. ദുരന്തനിവാരണ വിഭാഗത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലകട്ർ അബ്ദുള്‍ നാസറിനാണ് അന്വേഷണ ചുമതല. പ്രാഥമിക റിപ്പോർട്ട് നാളെ ചേരുന്ന അവലോകനയോഗത്തിന് മുന്നോടിയായി സമർപ്പിക്കാനാണ് കലക്ടറുടെ നിർദേശം.
മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും അപകടസ്ഥലം സന്ദർശിച്ചു. നിയമവിരുദ്ധമായ നിർമ്മാണങ്ങളും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങളും മിഠായിത്തെരുവിൽ വർധിച്ചുവരുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റപ്പെടുത്തി. ഷോർട്സർക്യൂട്ടല്ല അപകടകാരണമെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.