കോഴിക്കോട് അത്തോളി സ്റ്റേഷനിൽ ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ധിഖിന്റെ കുത്തിയിരിപ്പു സമരം. ഉള്ളിയേരിയിൽ കോൺഗ്രസുകാരെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഭക്ഷ്യസുരക്ഷ പട്ടികയിലെ അപകാതകൾക്കെതിരെ ഉള്ളിയേരിയിൽ കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ഇതേചൊല്ലി, സി.പി.എമ്മും കോൺഗ്രസും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, കോൺഗ്രസ് ഓഫിസ് ആക്രമിക്കപ്പെട്ടു. കെ.എസ്.യു. നേതാവ് സുദിൻ സുരേഷിന്റെ വീടിനു നേരെ ബോംബേറുണ്ടായി.
പഞ്ചായത്തിൽ സമരം ചെയ്തതിന്റെ പേരിൽ രണ്ടു കോൺഗ്രസ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇതു കള്ളക്കേസാണെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ധിഖ് അത്തോളി സ്റ്റേഷനിൽ കുത്തിയിരുന്നു. അക്രമികളായ സി.പി.എമ്മുകാരെ പിടിക്കാമെന്ന മേലുദ്യോഗസ്ഥരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അക്രമങ്ങളിൽ പങ്കില്ലെന്ന് സി.പി.എം. പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ഉള്ളിയേരി അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു. ഇതിനിടെ, താമരശേരിയിൽ സി.പി.എം പ്രവർത്തകന്റെ വീടിനു നേരെ നാടൻ പടക്കമെറിഞ്ഞു. ബി.ജെ.പി. പ്രവർത്തകന്റെ കട തകർത്തതിന്റെ തുടർച്ചയാണിതെന്ന് സംശയിക്കുന്നു.