മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആകെയുണ്ടായിരുന്ന റേഡിയോളജിസ്റ്റ് അവധിയിൽ പോയതോടെ സി.ടി.സ്കാൻ യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായി. ഇതോടെ നിർധരായ രോഗികൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ടെലി റേഡിയോളജി സംവിധാനം തുടങ്ങിയെങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കാനായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
നിലവിൽ രണ്ട് റേഡിയോളജിസ്റ്റിന്റെ തസ്തിക ജില്ലാ ആശുപത്രിയിൽ ഉണ്ട്. ഇതിൽ ഒരാൾ ജോലിയിൽ പ്രവേശിച്ച അന്ന് തന്നെ അവധിയെടുത്തു. രണ്ടാമത്തെ ആൾ ദിവസങ്ങൾക്ക് മുമ്പ് ഒരു മാസത്തെ അവധിയിൽ പോയതോടെയാണ് അൾട്രാസൗണ്ട് സ്കാനറിന്റെയും സി.ടി.സ്ക്കാനറിന്റെയും പ്രവർത്തനം പൂർണ്ണമായും നിലച്ചത്. അങ്ങനെ സ്വകാര്യ ലാബുകൾക്ക് ചാകര കാലമായി. ആദിവാസികൾ ഉൾപ്പടെയുള്ള രോഗികൾക്ക് ദുരിതക്കാലവും.
ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചിലവഴിച്ച് 2011 ഡിസംബറിലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ദിനംപ്രതി 30 അൾട്രാസൗണ്ട് സ്കാനിംഗും അഞ്ച് മുതൽ പത്ത് വരെ സി.ടി.സ്കാനിംങ്ങുമാണ് നടന്നു വന്നിരുന്നത്. ഓൾ ബോഡി സ്കാനിംങ്ങ് സംവിധാനം ഉണ്ടെങ്കിലും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. ടെലി റേഡിയോളജി സംവിധാനംവഴി പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ.