കോഴിക്കോട് കൈവേലിയിൽ തെങ്ങുകൾ മുറിച്ചുമാറ്റിയ കേസിൽ സിപിഎം പ്രാദേശിക നേതൃത്വം പ്രതിക്കൂട്ടിൽ. ആഴ്ചകൾക്ക് മുമ്പാണ് പ്രവാസിയുടെ കൃഷിയിടത്തിലെ 41 തെങ്ങുകൾ അർധരാത്രിയിൽ മുറിച്ച് നശിപ്പിച്ചത്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കോൺഗ്രസും ആർ.എം.പി.ഐയും ആരോപിച്ചു.
വർഷങ്ങളായി രാഷ്ട്രീയ കാരണങ്ങളാൽ സിപിഎം ഉപരോധം ഏർപ്പെടുത്തിയ ഭൂമിയാണിത്. മുള്ളമ്പത്ത് സ്വദേശിയായ വിനോദൻ എട്ടുമാസം മുമ്പാണ് ഈ കൃഷിയിടം വിലയ്ക്ക് വാങ്ങിയത്. പാർട്ടിയുടെ എതിർപ്പ് മറികടന്നായിരുന്നു ഇടപാട്. ഒന്നേമുക്കാൽ ഏക്കർ സ്ഥലത്തെ ആദായം വർഷങ്ങളായി എടുത്തുപോന്നത് പ്രാദേശിക സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഈ വരുമാനമാർഗം ഇല്ലാതാക്കി, ഉടമയായ വിനോദൻ വിളവെടുക്കാൻ തുടങ്ങിയതാണ് പാർട്ടിക്കാരെ ചൊടിപ്പിച്ചത്. ഒരു രാത്രി പുലരുമ്പോഴേക്കും 41 തെങ്ങുകൾ അറുത്തുമാറ്റി. കൃഷിയിടം വെട്ടിയരിഞ്ഞ് നിരപ്പാക്കിയത് സിപിഎം ആണെന്ന് ആർ.എം.പി നേതാവ് എൻ.വേണു കുറ്റപ്പെടുത്തി
പരാതി നൽകിയിട്ടും പൊലീസ് കുറ്റക്കാരെ സഹായിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖും കുറ്റപ്പെടുത്തി. പാർട്ടിഗ്രാമമായതിനാൽ സിപിഎമ്മിനെതിരെ സംസാരിക്കാൻ ഉടമയും കുടുംബവും ഭയപ്പെടുകയാണെന്നും അദ്ദഹേം പറഞ്ഞു എന്നാൽ തെങ്ങുകൾ വെട്ടിമാറ്റിയ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം പ്രാദേശിക നേത്വം അറിയിച്ചു.