കോഴിക്കോട് കോർപറേഷൻ പരിധിയിൽ തെരുവു വിളക്കുകാലിൽ പരസ്യബോർഡ് സ്ഥാപിക്കുന്ന പദ്ധതിയുടെ കരാർ രേഖകൾ രണ്ടാഴ്ചക്കകം ഹാജരാക്കണമെന്ന് ഹൈക്കോടതി. പദ്ധതി നടപ്പാക്കുന്നതിൽ അഴിമതിയുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി.അതേസമയം കോർപറേഷനെതിരായ അഴിമതി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കോർപറേഷൻ കൗൺസിൽ എൽ.ഡി.എഫ് യോഗം ആരോപിച്ചു.
താൽപര്യ പത്രത്തിൽ നിന്ന് വ്യത്യസ്തമായി കരാർ തയാറാക്കി സ്വകാര്യ കമ്പനിക്ക് കോടികളുടെ ലാഭമുണ്ടാക്കാൻ കോർപറേഷൻ കൂട്ടുനിന്നുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇക്കാര്യം കാണിച്ച് ടെൻഡറിൽ പങ്കെടുത്ത മറ്റ് കമ്പനികളാണ് ഹൈക്കോടതിയെ സമീപിച്ചത്.നിലവിൽ പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും കോർപറേഷൻ സെക്രട്ടറിതല അന്വേഷണവും നടക്കുന്നുണ്ട്.ഇതിനിടെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഇടത് കൗൺസിൽ അംഗങ്ങൾ രംഗത്തെത്തി.യു.ഡി.എഫ് അംഗങ്ങൾ കൂടി ഉൾപ്പെട്ട കൗൺസിൽ യോഗമാണ് തെരുവു വിളക്ക് സ്ഥാപിച്ച് പരിപാലിക്കുന്നതിനായി സോളസ് ആഡ് സെല്യുഷൻസ് എന്ന പരസ്യ കമ്പനിയെ തിരഞ്ഞെടുത്തത്.പരസ്യ കമ്പനിയെ അന്ന് അനുകൂലിച്ചവർ ഇന്ന് അഴിമതി ആരോപണം ഉന്നയിക്കുകയാണെന്ന് കോർപറേഷൻ കൗൺസിൽ എൽ.ഡി.എഫ് യോഗം ആരോപിച്ചു.
യഥാർത്ഥ വസ്തുതകൾ മറച്ചുവച്ച് ടെണ്ടർ ലഭിക്കാത്ത മറ്റ് കമ്പനികളുമായി ചേർന്ന് പ്രതിപക്ഷം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.നഗര പരിധിയിൽ 600 തെരുവു വിളക്കുകൾ സ്ഥാപിക്കാനാണ് കോർപറേഷൻ താൽപര്യപത്രം ക്ഷണിച്ചത്.തെരുവു വിളക്ക് സ്ഥാപിച്ച് പരിപാലിക്കുന്ന കരാറുകാരന് അതിൽ പരസ്യബോർഡുകൾ സ്ഥാപിച്ച് വരുമാനമുണ്ടാക്കാമെന്നായിരുന്നു വ്യവസ്ഥ.ഇതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം.