കോഴിക്കോട് ജില്ലാജയിലിൽ തടവുകാർക്കായി സ്വയംതൊഴിൽ പരിശീലന കോഴ്സ്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ നൂറു തടവുകാർക്ക് സർട്ടിഫിക്കറ്റ് നൽകി.
ഇതൊരു പോളിടെക്നിക് കോളജ് അല്ല. കോഴിക്കോട് ജില്ലാജയിലാണ്. ഇവിടെ നടക്കുന്ന ഈ കോഴ്സുകളിൽ വിദ്യാർഥികളായി തടവുകാരും. ചിലർ കംപ്യൂട്ടർ സാമഗ്രികൾ നന്നാക്കാൻ പഠിച്ചു. മറ്റു ചിലർ ഇലക്ട്രിഷൻ കോഴ്സ് പാസായി. ചിലരാകട്ടെ, സോപ്പുണ്ടാക്കാനും ചന്ദനത്തിരിയുണ്ടാക്കാനും പഠിച്ചു. കോൺക്രീറ്റ് ചെടിച്ചട്ടി നിർമാണവും പരിശീലിപ്പിച്ചു. ഗവൺമെന്റ് പോളിടെക്നിക് കോളജിലെ അധ്യാപകരാണ് തടവുകാരെ പരിശീലിപ്പിച്ചത്.
കംപ്യൂട്ടർ നന്നാക്കാൻ പഠിച്ച തടവുകാർക്ക് ആദ്യം കിട്ടിയ പ്രായോഗിക പരീക്ഷണം ജയിൽതന്നെ. നേരത്തെ, ജയിലിൽ തകരാറിലായ നിരവധി കംപ്യൂട്ടറുകൾ നേരെയാക്കി.
കേസിൽ പ്രതിയായതിന്റെ പേരിൽ പല തടവുകാരേയും സമൂഹം അകറ്റിനിർത്തുന്നത് പതിവാണ്. സ്വയംതൊഴിൽ കൈക്കലാക്കിയ നിലയ്ക്കു ഇനി മുതൽ കോഴിക്കോട് ജയിലിൽനിന്ന് ഇറങ്ങുന്ന ഓരോ തടവുകാരനും ഉപജീവനം ഉറപ്പാക്കാം.