ജനപ്രതിനിധികളും ട്രൈബൽ പ്രമോട്ടർമാരും കരാറുകാരായെത്തി ആദിവാസികളുടെ വീട് നിർമാണം പാതിവഴിയിലാക്കി മുങ്ങുന്നു. വയനാട് പൂതാടി പഞ്ചായത്തിലെ മരിയനാട് പുനരധിവാസ ഭൂമിയിൽ അമ്പതിലധികം വീടുകളുടെ നിർമാണമാണ് മുടങ്ങിക്കിടക്കുന്നത്. ഇതേ കാരാറുകാർ തന്നെ വീണ്ടും കോളനികളിലെത്തി പുതിയ പദ്ധതികളുടെ നിർമാണചുമതല ഏറ്റെടുക്കുന്നതായും പരാതിയുണ്ട്.
നാരായണിയമ്മയുടെ വീട് നിർമാണം തുടങ്ങിയത് മൂന്ന് വർഷംമുൻപാണ്. കരാറുകാരന് തോന്നുമ്പോൾ വന്ന് എന്തെങ്കിലും കുറച്ച് ജോലികൾ ചെയ്ത് മടങ്ങും. ആരാണ് നിർമാണ ജോലി ഏറ്റെടുത്തതെന്ന് ഇവർതന്നെ പറയും. മുത്തശ്ശിയായ നാരായണിയമ്മയും നവജാതശിശുവുമെല്ലാം കിടന്നുറങ്ങുന്നത് താൽക്കാലിക ഷെഡിലാണ്.
പൂതാടി പഞ്ചായത്തിൽ ഏറ്റെവും കൂടുതൽ ആദിവാസി വീടുകൾ സർക്കാർ അനുവദിച്ചതും ഈ പുനരധിവാസഭൂമിയിലാണ്. നിലവിൽ ഏറ്റെടുത്ത നിർമാണങ്ങൾ പൂർത്തികരിക്കാതെ കരാറുകാരായ ജനപ്രതിനിധികളും പ്രമോട്ടർമാരും പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി ആ നിർമാണചുമതലയും ഏറ്റെടുക്കുന്ന തിരക്കിലാണ്. രേഖാമൂലം കരാറെഴുതി നിർമാണ ചുമതല നൽകാത്തതിനാൽ നിയമനടപടികളും ഉണ്ടാകാറില്ല. ഫലമോ സർക്കാർ അനുവദിക്കുന്ന തുക നഷ്ടമാവുകയും ആദിവാസികൾ കൂരകളിൽ അന്തിയുറങ്ങുന്നത് തുടരുകയും ചെയ്യുന്നു.