കോഴിക്കോട് സിറ്റി പൊലീസിലെ ക്രൈം സ്ക്വാഡുകൾ കമ്മിഷണർ പിരിച്ചുവിട്ടു. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
വിവിധ കുറ്റകൃത്യങ്ങൾ പിടികൂടാൻ മുപ്പതംഗ ക്രൈം സ്ക്വാഡാണ് കോഴിക്കോട് സിറ്റി പൊലീസിൽ പ്രവര്‍ത്തിച്ചിരുന്നത്. കമ്മിഷണർമാർ മാറിയാലും ക്രൈം സ്ക്വാഡ് അംഗങ്ങൾ മാറിയിരുന്നില്ല. എന്നാൽ, ഈയിടെ ക്രൈം സ്ക്വാഡ് അംഗത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വിജിലൻസ് അന്വേഷിച്ചു. പതിനേഴു ഭൂമിയിടപാടുകൾ ഈ അംഗം നടത്തിയെന്നായിരുന്നു ആരോപണം. ഇങ്ങനെ, പല പരാതികൾ ഉയർന്നപ്പോൾ സിറ്റി പൊലീസ് കമ്മിഷണർ ജെ.ജയനാഥ് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇനി മുതൽ ക്രൈം സ്ക്വാഡുകൾ വേണ്ടെന്ന് കമ്മിഷണർ നിലപാട് എടുത്തു.
കാലങ്ങളായി മഫ്തിയിൽ മാത്രം പ്രവർത്തിച്ചിരുന്ന ക്രൈം സ്ക്വാഡ് അംഗങ്ങൾ ഇനി യൂണിഫോം ധരിക്കേണ്ടി വരും. ക്രൈം സ്ക്വാഡിന്റെ പണി അതത് എസ്.ഐമാർ എടുത്താൽ മതിയെന്നാണ് കമ്മിഷണറുടെ നിർദ്ദേശം. സമീപകാലത്ത് നഗരത്തിൽ അരങ്ങേറിയ പ്രധാനപ്പെട്ട കവർച്ചകൾക്കൊന്നും തുമ്പുണ്ടാക്കാൻ കഴിയാതിരുന്നതും ക്രൈംസ്ക്വാഡുകൾക്കു തിരിച്ചടിയായി. വാർ ഓൺ ഡ്രഗ്സ് എന്ന പേരിൽ ലഹരിമരുന്നിനെതിരായ പോരാട്ടം തുടരാനായി പ്രത്യേക സംഘം രൂപികരിച്ചു. കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സംഘം.