മലപ്പുറം കൊണ്ടോട്ടി നഗരസഭ കൗൺസിൽ യോഗത്തിനിടെ നടന്ന കയ്യാങ്കളിയിൽ നഗരസഭ ചെയർമാനും വൈസ് ചെയർപേഴ്സണും ഉൾപ്പെടെ ഏഴ് കൗൺസിലർമാർക്ക് പരുക്കേറ്റു. യോഗ അജണ്ടയെ ചൊല്ലിയായിരുന്ന കോൺഗ്രസ് ഉൾപ്പെടുന്ന ഭരണപക്ഷവും മുസ്്ലിംലീഗും തമ്മിൽ തർക്കമുണ്ടായത്.
കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗങ്ങളിലെ മിനുട്സിൽ പല തീരുമാനങ്ങളും രേഖപ്പെടുത്തിയില്ലെന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. മിനുട്സിൽ തെറ്റുണ്ടെങ്കിൽ അത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണന്നും രേഖാമൂലം പരാതി നൽകിയാൽ നടപടി എടുക്കാമെന്നും ചെയർമാൻ അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നു. കഴിഞ്ഞ ദിവസങ്ങളിലെ കൗൺസിൽ തീരുമാനങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തി ഉറക്കെ വായിക്കണമെന്ന ആവശ്യവും ചെയർാൻ അംഗീകരിച്ചില്ല. പ്രതിഷേധത്തിനിടെ മുഴുവൻ അജണ്ടയും കയ്യടിച്ച് പാസാക്കിയതായി അറിയിച്ചതോടെ നഗരസഭ ചെയർമാന്‍ സി.കെ. നാടിക്കുട്ടിയേയും വൈസ് ചെയർപേഴ്സൺ കെ. നഫീസയേയും തടഞ്ഞു വച്ചു. ഇതിനിടെ ഉന്തും തളളും കസേര ഏറുമെല്ലാം നടന്നു.
നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടിയും വൈസ് ചെയർപേഴ്സൺ കെ. നഫീസയും പ്രതിപക്ഷ കൗൺസിലർമാരായ യു.കെ. മമ്മദീസ, കെ.സി.ഷീബ, വി.പി. രചനി, പി.ടി. മിനിമോൾ എന്നിവരും കൊണ്ടോട്ടി സി.എച്ച്.സിയിൽ ചികിൽസ തേടി.
കൊണ്ടോട്ടി നഗരഭസഭ ഭരിക്കുന്ന കോൺഗ്രസ്.ഇടതുപക്ഷ കൂട്ടുകെട്ടും മുസ്്ലിംലീഗും തമ്മിലുളള ബഹളം മിക്ക കൗൺസിൽ യോഗങ്ങളിലും പതിവാണ്.