പാലക്കാട് ചിറ്റൂർ മേഖലയിൽ വരൾച്ച രൂക്ഷമായതോടെ കുടിവെളളപദ്ധതികളിലും വെളളമില്ല. ആഴ്ചയിലൊരിക്കലാണ് പൈപ്പുകളിൽ വെളളമെത്തുന്നത്. കാർഷികവിളകളും കരിഞ്ഞുണങ്ങി.
ഒരു കുടംവെളളം കൊണ്ട് ഒരാഴ്ച കഴിയാൻ എന്തെങ്കിലും മാന്ത്രികവിദ്യകൂടി വേണമെന്നാണ് നാട്ടുകാർ പറയുന്നത്. ശരിയാണ്.പാതയോരത്തുടനീളം ൈപപ്പുകൾ കാണാമെങ്കിലും വെളളം വരുന്നതെത്രയെന്ന് കണ്ടെത്താൻ പാടുപെടും. ഇതാണ് ചിറ്റൂർ താലൂക്കിലെ വടകരപ്പതിയിലെകാഴ്ച. ആഴ്ചയിലൊരിക്കൽ വരുന്ന പൈപ്പുവെളളം പിടിക്കാൻ കുടവുമായി കാത്തുനിൽക്കാൻ ആളുകളേറെയുണ്ട്.
ശരാശരി അരകിലോമീറ്ററിനുളളിൽ ഒരു പൈപ്പിലൂടെ മാത്രമേ വെളളമെത്തുകയുളളു. തീർത്തും ഗ്രാമീണരായവർക്ക് ഇതല്ലാതെ മറ്റ് വഴികളില്ല. മഴക്കാലത്തുപോലും ടാങ്കറിൽ വെളളം എത്തിക്കുന്നയിടമാണിത്. എല്ലാ വരൾച്ചാക്കാലത്തും കോടികൾ ചെലവഴിച്ചിട്ടും ഇത്തിരിവെളളത്തിനുപോലും പ്രയോജനപ്പെടാത്ത പദ്ധതികളും ഏറെയുളള പ്രദേശമാണ് വടകരപ്പതി.