ജലക്ഷാമം പരിഹരിക്കാൻ മലപ്പുറം മമ്പാട് ബീമ്പുങ്ങലിൽ ചാലിയാറിന് കുറുകെ നിർമിച്ച റഗുലേറ്റർ ഉപയോഗപ്പെടുത്തി വെളളമെത്തിക്കുന്ന പദ്ധതി ലക്ഷ്യം കണ്ടില്ല. വേനലെത്തിയതോടെ പരിസരത്തെ കാർഷിക മേഖലയെല്ലാം വരണ്ടു തുടങ്ങിയെങ്കിലും പുതിയ പദ്ധതിയുടെ രൂപരേഖ പോലും തയാറാക്കാനായില്ല.
മമ്പാട്ടേയും സമീപ പഞ്ചായത്തുകളിലേയും കിണറുകളിലെ വെളളം വറ്റിത്തുടങ്ങിയിട്ടുണ്ട്. കൃഷിയിടങ്ങളും വരൾച്ചയുടെ പിടിയിലേക്ക് പോവുകയാണ്. ജലസംഭരണിയുടെ അനുബന്ധമായി ജലസേചന പദ്ധതികൾ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലായിരുന്നു കാർഷികമേഖല. ജലസേചന പദ്ധതികൾ തുടങ്ങാനായാൽ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനൊപ്പം കാർഷികമേഖലക്കും ഉണർവേകും.
റഗുലേറ്റർ സ്ഥാപിച്ചെങ്കിലും അനുബന്ധമായി ജനറേറ്റർ അടക്കമുളള സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് പുഴയിൽ നാലു മീറ്റർ ഉയരത്തിൽ ജലം സംഭരിക്കാനാണ് കഴിയുന്നത്. നബാർഡിന്റെ സഹായത്തോടെ 50 കോടിയിലേറെ രൂപ ചെലവഴിച്ചാണ് റഗുലേറ്റർ കംബ്രിഡ്ജ് സ്ഥാപിച്ചത്. ജലസേചന പദ്ധതികൾ കൂടി ആരംഭിച്ചാലെ പദ്ധതികൊണ്ട് കാർഷികമേഖലക്ക് ഗുണമുണ്ടാകൂ.