കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തങ്ങൾ തുടർക്കഥയാവുമ്പോൾ നെഞ്ചിടിപ്പേറുന്നത് വ്യാപാരികൾക്ക്. അപകടങ്ങളുണ്ടാകുമ്പോൾ മാത്രം ഉയർന്നുകേൾക്കുന്ന വാദ്ഗാനങ്ങളൊന്നും ഇന്നോളം പാലിക്കപ്പെടാത്തതാണ് കച്ചവടക്കാരുടെ ജീവന് ഭീഷണിയാവുന്നത്.
2007 ഏപ്രില്‍ 4നാണ് കോഴിക്കോടിന്റെ പൈതൃകത്തെരുവിനെ എക്കാലവും നടുക്കുന്ന ഓര്‍മകൾ വിഴുങ്ങിയത്. എട്ടുജീവനുകളാണ് അന്ന് തീപിടുത്തത്തിൽ പൊലിഞ്ഞത്. ദുരന്തത്തിന്റെ ഞെട്ടലിൽ വാഗ്ദാനങ്ങളും പദ്ധതികളും പലതുമുണ്ടായി. പിന്നീടുള്ള വർഷങ്ങളിലും ചെറുതും വലുതുമായ തീപിടിത്തങ്ങൾ മിഠായിത്തെരുവിൽ ആവർത്തിച്ചു. ഏറ്റവും ഒടുവിലത്തേതായി ബുധനാഴ്ചത്തെ അപകടവും.എന്നാൽ സാഹചര്യങ്ങൾക്ക് മാത്രം മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ഇടവഴികളും ഗോഡൗണുകളും തിങ്ങിഞെരുങ്ങിയതാണ് നഗരത്തിന്റെ മധുരത്തെരുവ്. തൊട്ടുതൊട്ടുള്ള കടകള്‍ക്കുള്ളിലേക്ക് കയറിപ്പറ്റാനാവാത്തതും അപകടസാധ്യതയേറ്റുന്നു. . നൂറുവർഷത്തിനുമേൽ പഴക്കമുള്ള കെട്ടിങ്ങൾ പുതുക്കിപ്പണിയാനോ വയറിങ് മാറ്റാനോ പോലും കാലമിത്രയായിട്ടും കഴിഞ്ഞിട്ടില്ല. ഏച്ചുകെട്ടലുകളല്ലാതെ നവീകരണമൊന്നും ഇന്നോളം നടക്കാത്തിടത്ത് ക.ച്ചവടക്കാരുടെ നെഞ്ചിൽ എന്നും തീ തന്നെ.