നാടിനെ നടുക്കി കോഴിക്കോട്് മിഠായിത്തെരുവിൽ വൻതീപിടിത്തം. 15ലധികം അഗ്നിശമനയൂണിറ്റുകൾ മണിക്കുറുകളോളം പണിപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവധേയമാക്കിയത്. പ്രാഥമികകണക്കുകൾ കോടികളുടെ നഷ്ടം സൂചിപ്പിക്കുന്നു.
പതിനൊന്നരയോടെയാണ് രാധാതിയേറ്ററിന് സമീപത്തെ മോഡേൺ ഹാന്റ്ലൂംസിനുള്ളിൽ തീ പിടിച്ചത്. മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ മൂന്നാംനിലയെവരെ തീ വീഴുങ്ങി. കെട്ടിടത്തിനുള്ളിൽ അഞ്ചുപാചകവാതകസിലിണ്ടറുകളുണ്ടെന്ന വിവരം ഇതിനിടെ രക്ഷാപ്രവർത്തകരെ മുൾമുനയിലാക്കി. ജീവൻ പണയംവെച്ച് ഒക്സിജൻ മാസ്ക്കുകളുമായി കോണി കയറി അഗ്നിശമനസനാപ്രവർത്തകർ ഇവ എടുത്തുമാറ്റിയതോടെയാണ് നാടിന് ആശ്വാസമായത്. തീയണക്കാനുള്ള എല്ലാ ശ്രമങ്ങളും ആദ്യമണിക്കൂറുകളിൽ പരാജയപ്പെടുകയായിരുന്നു.
വെള്ളം സംഭരിക്കാൻ അഗ്നിശമനാവാഹനങ്ങൾ നെട്ടോടമോടിയതും രക്ഷാപ്രവർത്തനങ്ങളെ തളർത്തി. കയ്യും മെയ്യും മറന്ന് നാട്ടുകാർ നടത്തിയ ശ്രമങ്ങൾ ഫയർഫോഴ്സിന് തുണയാവുകയായിരുന്നു. രണ്ടുമണിയോടെയാണ് തീ നിയന്ത്രണവിധേയമായത്. എന്നാൽ, തുണിക്കെട്ടുകളും പ്ലാസ്റ്റിക്കും കത്തിയമർന്നുണ്ടായ പുകപടലം കോഴിക്കോടിന്റെ ഹെറിറ്റേജ് തെരുവിനെ ഇപ്പോഴും ശ്വാസം മുട്ടിക്കുകയാണ്.