ഇഴഞ്ഞു നീങ്ങുന്ന പാലം പണിക്കെതിരെ പാട്ടുപാടി നാട്ടുകാരുടെ പ്രതിഷേധം. കാസർകോട് നീലേശ്വരം കൊട്ടപ്പുറം -അച്ചാംതുരുത്തി പാലം പണി ഇഴയുന്നതിനെ കളിയാക്കിയുള്ള പാരഡി ഗാനം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാണിപ്പോൾ.
പാട്ടിൽ മുഴുകും മുമ്പ് അൽപം കാര്യം.കവ്വായി കായലിന് കുറുകെ കോട്ടപ്പുറത്തിനെയും അച്ചാംതുരുത്തിയെയും ബന്ധിപ്പിച്ചുള്ള പാലം പണി തുടങ്ങിയത് 201 ൽ. ഉൽഘാടനത്തിനുണ്ടായിരുന്ന ആവേശം തുടർന്നങ്ങോട്ട് കരാറെടുത്ത കൺസ്ട്രക്ഷൻ കോർപ്പറേഷനുണ്ടായില്ല. പലവട്ടം നിർത്തിവച്ച പണി ഇപ്പോൾ ഇതാ ഇതുവരെ എത്തിനിൽക്കുന്നു.ഇരുകരയിലെയും നാട്ടുകാർ പലവട്ടംസമരം ചെയ്തങ്കിലും പാലത്തിന്റെ നിർമാതാക്കള്‍ മാത്രം കുലുങ്ങിയില്ല. അങ്ങിനെയാണ സമരമൊന്ന് മാറ്റിപിടിച്ചത്.
കരാറുകാരെ കണക്കറ്റ് കളിയാക്കുന്നുണ്ട് പാട്ടിൽ. ഇത്രയും വലിയ പാലം പണിക്ക് വിരലിലെണ്ണാവുന്നവരെ ഒള്ളൂവെന്നും തട്ടിപ്പാണെന്നും പറഞ്ഞുവെയ്ക്കുന്നു.
ഇരുപത്തിയഞ്ച് കോടിയുടെ എസ്റ്റിമേറ്റിൽ തുടങ്ങിയ നിർമാണം ഇപ്പോൾ മുപ്പത് കോടി കടന്നിരിക്കുന്നു.എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പണം തട്ടലാണ് കരാറുകാരന്റെ ലക്ഷ്യമെന്നും പാട്ട് ജനത്തെ പറഞ്ഞു മനസിലാക്കുന്നുമുണ്ട്.
നാട്ടുകാരനായ ആദിൽ മുത്തുവാണ് ഗാനം പാടിയിരിക്കുന്നത്. പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് അസീസ് തായിനേരിയുടേതാണ് വരികൾ. സമരങ്ങള്‍ക്കൊന്നും ഇളക്കാൻ കഴിയാത്ത അധികാരികളുടെ മനസിന് ഈ പാട്ട് കേട്ടിട്ടെങ്കിലും മാറ്റമുണ്ടാകട്ടേയെന്നാണ് പിന്നണി പ്രവർത്തകരുടെ ആശ.