പക്ഷിനിരീക്ഷകനും ഫൊട്ടോഗ്രാഫറുമായ വയനാട്ടിലെ ഒരു കർഷകനെ പരിചയപ്പെടാം. തൃക്കൈപ്പറ്റ സ്വദേശി എൻ. വി. കൃഷ്ണൻ സ്വന്തം കൃഷിയിടത്തിൽനിന്ന് പകർത്തിയത് പതിനായിരത്തിലധികം പക്ഷികളുടെ ചിത്രങ്ങളാണ്.
കഴിഞ്ഞ പതിനഞ്ച് വർഷമായി കൃഷിപ്പണിയുടെ ഇടവേളകളിൽ രാവിലെയും വൈകുന്നേരവും കൃഷ്ണൻ ക്യാമറയുമായി തോട്ടത്തിലേക്കിറങ്ങും. ചുറ്റുപാടും വിവിധതരം കിളികൾ ചിലയ്ക്കുന്ന ശബ്ദം കേൾക്കാം. ശബ്ദം കേട്ട് പക്ഷിയെ തിരിച്ചറിഞ്ഞ് നല്ലൊരു ചിത്രം ക്യാമറയിൽ പകർത്തും. മൂന്നരയേക്കർ കൃഷിയിടത്തിൽ 146 ഇനം പക്ഷികളാണ് വസിക്കുന്നത്. ഓരോ സീസണിലും നാൽപതിലധികം ഇനത്തിൽ പെട്ട കിളികൾ ദേശങ്ങൾതാണ്ടി ഇവിടെയെത്തും. പലതും വംശനാശത്തിലേക്ക് നീങ്ങുന്നവ. കഴിഞ്ഞ ഡിസംബറിൽ ഇരുപത്തിനാലായിരം കിലോമീറ്റർ പറന്നെത്തിയ അമൂർഫാൾക്കനെയും ക്യാമറയിലാക്കി. പിന്നീടാണ് അറിയുന്നത് വയനാട്ടിൽ ഈ പക്ഷിയെത്തുന്നത് ആദ്യമാണെന്ന്.
എല്ലാവരുടെയും കൃഷിയിടത്തിൽ ഇത്രയധികം പക്ഷികളുണ്ടാകുമെന്ന് കരുതരുത്. ഓരോവർഷം കഴിയുന്തോറും പക്ഷികളുടെ എണ്ണവും ഇനവും കുറഞ്ഞു വരുന്നു. കാരണം കീടനാശിനിയുടെയും വളത്തിന്റെയും ഉപയോഗംതന്നെ. ജൈവകൃഷിയാണ് പക്ഷികൾക്ക് പറ്റിയ ആവാസവ്യവസ്ഥ. കൃഷ്ണന്റെ തോട്ടത്തിന്റെ രഹസ്യവും അതുതന്നെ. നട്ടുവളർത്തുന്ന പഴവർഗങ്ങളിൽ ഒരു പങ്ക് കിളികൾക്കുളളതാണ്.
കേരളത്തിലെ വയലുകളിൽനിന്ന് ഇല്ലാതാകുന്ന പാഞ്ചാലി കാടയെ ധാരാളമായി ഇവിടെ കാണാം. നിലത്ത് കൂടൊരുക്കി ആൺകിളികളാണ് അടയിരിക്കുന്നത്. ഇതിനുപുറമെ വിവിധതരം തേൻ കുരുവികൾ, ബുൾബുൾ, വൈറ്റ് ഐ തുടങ്ങിയ പക്ഷികളും കൃഷിയിടത്തിലൂടെ പറന്ന് നടക്കുന്നു.