ബീറ്റ്റൂട്ടിൽ ആണി തറച്ചുണ്ടാക്കിയ അള്ള് വച്ച് ടയർ പഞ്ചറാക്കി. നിലമ്പൂർ–എറണാകുളം വൈറ്റില ഹബ്ബ് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് തുടർച്ചയായി നാല് ദിവസം മുടങ്ങി. പിന്നിൽ സ്വകാര്യ ബസ് ലോബിയെന്ന് സൂചന. നിലമ്പൂരിൽനിന്ന് പുലർച്ചെ നാലിനാണ് സർവീസ് ആരംഭിക്കുന്നത്. കാളികാവ്, കരുവാരക്കുണ്ട്, മേലാറ്റൂർ, പെരിന്തൽമണ്ണ, ഗുരുവായൂർ വഴി 9.40ന് വൈറ്റിലയിൽ എത്തും.
ചോക്കാടിന് സമീപം കല്ലാമൂല പാലത്തിലെത്തിയപ്പോഴാണ് നാല് ദിവസവും ടയർ പഞ്ചറായത്. ഇന്നലെ അവിടെ എത്തിയപ്പോൾ സംശയം തോന്നി കണ്ടക്ടർ സി.കെ.മുസ്തഫ, ഡ്രൈവർ പി.പ്രദീപ് എന്നിവർ പരിശോധിച്ചപ്പോൾ പാലത്തിൽ ആണി തറച്ചുവച്ച ബീറ്റ്റൂട്ട് കണ്ടെത്തി. ചക്രത്തിന് കണക്കാക്കി വച്ചിരിക്കുകയായിരുന്നു. ബസിന് തൊട്ടുപിന്നാലെ കാളികാവ്, കരുവാരക്കുണ്ട് ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ് സർവീസുകളുണ്ട്. സംഭവം ഉന്നതാധികൃതർക്ക് റിപ്പോർട്ട് ചെയ്തു.