നിലമ്പൂർ ആഢ്യൻപാറ ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നിന്ന് ബഗ്ഗി കാർ കടത്തിക്കൊണ്ടു പോകാനുളള നീക്കം പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചു. അറ്റകുറ്റപ്പണികൾ നടത്തി ഏപ്രിൽ മാസത്തോടെ ബഗ്ഗി തിരികെ എത്തിക്കാമെന്ന ഉറപ്പിലാണ് പിന്നീട് വാഹനം വിട്ടയച്ചത്.
നിലമ്പൂരിനടുത്ത് മമ്പാട് വച്ച് എം.എൽ.എ തന്നെ വഴിയിലിറങ്ങി ലോറി തടഞ്ഞതോടെ കാഴ്ചക്കാരെല്ലാം അമ്പരന്നു. ലോറിയിൽ കയറ്റി ആഢ്യൻപാറയിൽ നിന്ന് കയറ്റിക്കൊണ്ടു വന്ന ബഗ്ഗി അവിടെ തിരികെ എത്തിക്കണമെന്നായിരുന്നു പി.കെ. ബഷീറിന്റെ ആവശ്യം. ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ആഢ്യൻപാറക്ക് അനുവദിച്ച ബഗ്ഗി കക്കയത്തേക്ക് കടത്തിക്കൊണ്ടു പോകാനാണ് നീക്കമെന്ന് എം.എൽ.എ ആരോപിച്ചു.
കെ.എസ്.ഇ.ബി ചെയർമാൻ കെ. ഇളങ്കോവനുമായി നടത്തിയ ചർച്ചയിൽ ഒന്നര മാസത്തിനകം ബഗ്ഗി ആഢ്യൻപാറയിൽ തന്നെ തിരികെ എത്തിക്കാമെന്ന് ഉറപ്പു ലഭിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് എം.എൽ.എ വഴി മാറിക്കൊടുത്തു. ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ആഢ്യൻപാറയിൽ എത്തുന്ന സഞ്ചാരികൾക്ക് പദ്ധതി പ്രദേശത്ത് സഞ്ചരിക്കാനാണ് ബഗ്ഗി അനുവദിച്ചത്. ജലക്ഷാമത്തെ തുടർന്ന് ആഢ്യൻപാറയിൽ വൈദ്യുതി ഉൽപാദനം നിൽത്തി വച്ചിരുന്നു. സഞ്ചാരികൾക്ക് പദ്ധതിപ്രദേശത്ത് പ്രവേശിക്കാൻ ടിക്കറ്റ് കൗണ്ടറില്ലാത്തതുകൊണ്ട് ഒരു വർഷം മുൻപെത്തിച്ച ബഗ്ഗി ഇതുവരേയും ഉപയോഗപ്പെടുത്താനായിട്ടില്ല.