കാസർകോട്ടെ കേന്ദ്ര സർവകലാശാല ക്യാംപസില്‍ കുടുങ്ങിപ്പോയ ആദിവാസികളെ മാറ്റിപാർപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിൽ. പുതിയതായി കണ്ടെത്തിയ സ്ഥലത്ത് കുടിവെള്ള സൗകര്യം ഒരുക്കുന്നതില്‍ ധാരണയാകാത്തതാണ് പ്രതിസന്ധി.
സർവകലാശാലക്ക് അകത്തുള്ള മളത്തുംപാറ കോളനിയിലെ പതിനാറ് ആദിവാസി കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥലം കണ്ടെത്തി വീടുകളുടെ നിർമാണവും പൂർത്തിയാക്കി. കുടിവെള്ളമെത്തിക്കാനായി കമ്മ്യൂണിറ്റി ഹാളിനോട് ചേർന്ന് സംഭരണി പണിയാനുള്ള നീക്കമാണ് തർക്കത്തിന് പിന്നിൽ. ഇതോടെ രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ തടസപ്പെട്ടു
സംഭരണി വരുന്നതോടെ കമ്മ്യൂണിറ്റി ഹാൾ ഉപയോഗ്യശൂന്യമാവുമെന്ന് കോളനിക്കാരുടെ വാദം. പുതിയ സ്ഥലത്ത് സംഭരണി പണിയാനുള്ള നിർദേശം നേരത്തെ രജിസ്ട്രാർ അംഗീകരിച്ചതാണെന്നും കോളനിക്കാർ പറയുന്നു. ഇതോടെ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ കൈമാറ്റവം മുടങ്ങി. തർക്കം പരിഹരിക്കാൻ ഇരുകൂട്ടരും കലക്ടറെ സമീപിച്ചിരിക്കുകയാണ്.