നിലമ്പൂര്‍ എം.എൽ.എ പി.വി.അൻവറിനെതിരെ മഞ്ചേരി സബ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ഭൂമി വാങ്ങിയതിന്റെ വില നൽകിയില്ലെന്ന സ്വകാര്യപരാതിയിലാണ് നടപടി. എന്നാൽ പരാതിപ്രകാരമുളള തുക ഇന്ന് കോടതി മുഖേന അടച്ചതായി പി.വി. അൻവർ എം.എൽ.എ അറിയിച്ചു.
മഞ്ചേരി സ്വദേശി വാഴക്കൂട്ടത്തിൽ സി.ടി. ജോസഫിന്റെ പരാതിയിലാണ് പി.വി. അൻവർ എം.എൽ.എയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. പി.വി. അൻവറിന്റെ ഉടമസ്തതയിൽ മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ബെഞ്ച്മാർക്ക് സ്കൂളിലേക്ക് റോഡ് നിർമിക്കാൻ സി.ടി. ജോസഫ് ഭൂമി വിറ്റിരുന്നു. എന്നാൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടും പണം നൽകിയില്ലെന്നാരോപിച്ചാണ് ജോസഫ് കോടതിയെ സമീപിച്ചത്. കോടതി നിർദേശപ്രകാരം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് 20 ലക്ഷം രൂപ അൻവർ ജോസഫിന് കൈമാറിയിരുന്നു. ബാക്കിയുളള 335000 രൂപ കോടതി നിർദേശമുണ്ടായിട്ടും പരാതിക്കാരന് നൽകാനോ, കോടതിയില്‍ ഹാജരാകാനോ തയാറാകാത്തതിനെ തുടർന്നാണ് എം.എൽ.എയെ അറസ്റ്റ് ചെയ്ത് അടുത്ത മാസം രണ്ടിന് കോടതിയിൽ ഹാജരാക്കാൻ സബ് ജഡ്ജ് കെ.പി. പ്രദീപ് ഉത്തരവിട്ടത്. എന്നാൽ ചെക്ക് നൽകിയെങ്കിലും പരാതിക്കാരൻ സ്വീകരിച്ചില്ലെന്ന് പി.വി. അൻവർ പറഞ്ഞു. ബാക്കിയുളള തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിക്ക് കൈമാറിയതായും പറഞ്ഞു.