വെളളമില്ലാത്തതിനെ തുടർന്ന് മലപ്പുറം നിലമ്പൂരിലെ ആഢ്യൻപാറ വിനോദസഞ്ചാരകേന്ദ്രം അടച്ചു പൂട്ടേണ്ടി വരുമെന്നാശങ്ക. സഞ്ചാരികൾക്ക് വേണ്ടി ചെറിയ തടയണ നിർമിച്ച് വെളളം നിറക്കാനുളള ശ്രമവും വീജയിച്ചില്ല.
പ്രകൃതി അനുഗ്രഹിച്ച് നൽകിയ വാട്ടർതീംപാർക്കാണ് ആഢ്യൻപാറ. എല്ലാ വർഷവും വേനൽ കടുക്കുബോൾ ആഢ്യൻപാറയിലേക്കുളള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുകയാണ് പതിവ്. ഇപ്രാവശ്യം നേരത്തെ തന്നെ പുഴയുടെ ഒഴുക്ക് നിലച്ചതോടെ വിനോദസഞ്ചാരകേന്ദ്രം അടച്ചിടേണ്ട ഗതികേടിലാണ്. വെളളച്ചാട്ടം കാണാനും കുളിക്കാനുമെത്തുന്ന സഞ്ചാരികൾ ഇപ്പോൾ ദൂരെ മാറി നിന്ന് കണ്ട് വിഷമത്തോടെ മടങ്ങുകയാണ് പതിവ്.
വിനോദസഞ്ചാരകേന്ദ്രത്തിന്റെ മുകൾ ഭാഗത്ത് പ്രവർത്തിച്ച ചെറുകിട വൈദ്യുതി ഉൽപാദനകേന്ദ്രം ജലക്ഷാമത്തെ തുടർന്ന് നേരത്തെ അടച്ചിരുന്നു. വെളളച്ചാട്ടം കൂടി നിലക്കുന്നത് വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു കഴിയുന്ന അനുബന്ധ വ്യവസായങ്ങളേയും ബാധിക്കും. ആഢ്യൻപാറയിൽ ജീവനക്കാർ മുൻകയ്യെടുത്ത് മണൽചാക്കുകൾ നിരത്തി നിർമിച്ച താൽക്കാലിക തടയണയും വെറുതെയായി.