വെളളമില്ലാത്തതിനെ തുടർന്ന് മലപ്പുറം ആഢ്യൻപാറ ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ ഉൽപാദനം നിർത്തിവച്ചു. ഇനി കാലവർഷമെത്താതെ പദ്ധതി പ്രവർപ്പിക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി പറയുന്നു.
പൈപ്പ് വഴി ഒലിച്ചിറങ്ങാൻ പോലും വെളളമില്ല. അഢ്യൻപാറ ജലവൈദ്യുതി പദ്ധതി പ്രദേശത്തിന് പിന്നിലെ മലനിരകളിലെ മരങ്ങൾ പോലും ഇല പൊഴിച്ച് നിൽക്കുകയാണ്. മായംപളളിയിലെ തടയണയിലും പ്ലാക്കൽചോല മലയിലെ ഭൂഗർഭ അറയിലും ശേഖരിക്കാൻ അൽപം പോലും വെളളമില്ല. പദ്ധതി പ്രവർത്തിപ്പിക്കാൻ ഇനിയാവില്ലെന്ന് ഉറപ്പായതോടെ മൂന്നു ജനറേറ്ററുകളിലും ഉൽപാദനം നിർത്തിവച്ചു. മണിക്കൂറിൽ മൂന്നര മെഗാവാട്ട് ഉൽപാദനശേഷിയാണ് നിലയത്തിനുളളത്. മഴയെത്തുന്ന ജൂൺ മുതൽ ഫെബ്രുവരി മാസം വരെ നന്നായി പ്രവർത്തിക്കാനുളള വെളളം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഡിസംബർ പകുതിയോടെ തന്നെ ജലക്ഷാമം ആഢ്യൻപാറയെ ബാധിച്ചു.
ഉൽപാദനം നിർത്തിയതിനൊപ്പം താൽക്കാലിക ജീവനക്കാരുടെ എണ്ണവും കുറച്ചു. പദ്ധതിയെക്കുറിച്ച് അറിയാനും പഠിക്കാനും ആവസരമൊരുക്കുന്ന ആഢ്യൻപാറ ഹൈഡൽ ടൂറിസം പദ്ധതിയും ഇതോടെ ഈ വേനൽക്കാലത്തും നടപ്പാക്കാനാവില്ല.