കെഎസ്ആർടിസി ബസ് കയറി ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്ന യുവാവ് കിടപ്പാടമില്ലാതെ കോഴിക്കോട്ടെ അനാഥാലയത്തിൽ കഴിയുന്നു. ചികിൽസയ്ക്കായി വീടും ഭൂമിയും വിറ്റ് പെരുവഴിയിലായി. ധനസഹായം തേടി സർക്കാരിനെ സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല.
ഈ അച്ഛനും മകനും നാളേറെയായി കോഴിക്കോട്ടെ അനാഥായലത്തിലാണ്. പട്ടാമ്പി സ്വദേശിയായ ഹരിദാസ് തൃശൂർ കുന്നംകുളത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കെ.എസ്.ആർ.ടി.സി. ബസിടിച്ച് ചക്രം ദേഹത്തു കയറി. അരയ്ക്കു താഴെ ഗുരുതരമായി പരുക്കേറ്റിരുന്നു. ഒരു കാൽ മുറിച്ചുമാറ്റി. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ വരെ ഏറെ പ്രയാസം. അച്ഛൻ കുട്ടൻ കൂലിപ്പണിക്കാരനാണ്. അമ്മ നേരത്തെ മരിച്ചു. രണ്ടു സഹോദരിമാർ വിവാഹശേഷം അവരുടെ കുടുംബമായി ജീവിക്കുന്നു. ഭൂമിയും കിടപ്പാടവും വിറ്റായിരുന്നു ചികിൽസ. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ പോകാനിടമില്ല. സാന്ത്വനം ട്രസ്റ്റ് ഉടമ സുധീറിന്റെ മനസലിഞ്ഞതോടെ ഇരുവരേയും കോഴിക്കോട്ടേയ്ക്കു കൂട്ടിക്കൊണ്ടുവന്നു.
ഇനി പരസഹായമില്ലാതെ ജീവിക്കാൻ കഴിയില്ല. കയറി കിടക്കാൻ കിടപ്പാടം ഉറപ്പാക്കി മരിക്കണമെന്നാണ് ഹരിദാസിന്റെ അച്ഛൻ ഏകപ്രാർഥന. കിടപ്പിലായ ഹരിദാസിനേയും കൊണ്ട് വകുപ്പുമന്ത്രിയുടെ അടുത്തു പോയെങ്കിലും നീതി കിട്ടിയില്ല. ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കുന്നത് ആരും കണ്ടിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി. സൻമനസുള്ളവരുടെ സഹായമാണ് ഇവരുടെ പ്രതീക്ഷ.