വയനാട് കലക്ടറേറ്റിന് മുൻപിൽ കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് യുവാക്കളുടെ ആത്മഹത്യാ ഭീഷണി. സമരസഹായ സമിതിയുടെ പ്രവർത്തകരാണ് ആസൂത്രണഭവന്റെ മുകളിൽ കയറി ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തുമെന്ന എഡിഎമ്മിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒന്നരമണിക്കൂർനീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.
രാവിലെ പതിനൊന്ന് മണിക്കാണ് റെഹീസ്, അനസ്, ഷാരോൺ എന്നിവർ കെട്ടിടത്തിന്റെ മുകളിൽ കയറിയത്. വനംവകുപ്പ് തട്ടിയെടുത്ത കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ പന്ത്രണ്ടേക്കർ കൃഷിഭൂമി തിരികെ നൽകണമെന്നായാരിന്നു ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സബ്കലക്ടർ നൽകിയ റിപ്പോർട്ട് സർക്കാർ ഉടൻ നടപ്പിലാക്കണമെന്നും പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു. സംഭവമറിഞ്ഞ് ഫയർഫോഴ്സും പൊലീസും ഓടിയെത്തി. ആൾകൂട്ടത്തിലുണ്ടായിരുന്ന സമരസഹായസമിതി പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരുമായി എഡിഎം ചർച്ച നടത്തി. ഈമാസം പതിനഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വനം റവന്യൂവകുപ്പ് മന്ത്രിമാരെയും പങ്കെടുപ്പിച്ച് ചർച്ച നടത്തുമെന്ന് ഉറപ്പ് ലഭിച്ചു. ഇതോടെയാണ് പ്രതിഷേധക്കാർ താഴെയിറങ്ങിയത്.
ചർച്ച പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. കാഞ്ഞിരത്തിനാൽ കുടുംബം കലക്ടറേറ്റിന് മുൻപിൽ നടത്തിവരുന്ന സമരം 574 ദിവസം പിന്നിട്ടു.