കോഴിക്കോട്ടെ മൽസ്യബന്ധന തുറമുഖങ്ങളിൽ കോടികളുടെ വികസനപ്രവർത്തികൾ ഉടൻ തുടങ്ങുമെന്ന് ഫിഷറീസ്് വകുപ്പ് മന്ത്രി. പുലിമുട്ടുകളുടെ നിർമാണവും വാർഫിന്റെ നീളം കൂട്ടുന്നതും വേഗത്തിലാക്കും. കൊയിലാണ്ടി ഹാർബർ ജൂൺമാസത്തോടെ കമ്മിഷൻചെയ്യുമെന്നും മന്ത്രി അറിയിച്ചു
ബേപ്പൂർ, വെള്ളയിൽ, പുതിയാപ്പ, കൊയിലാണ്ടി ഹാർബറുകൾ സന്ദർശിച്ചശേഷമാണ് വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയത്. വെള്ളയിൽ ഹാര്‍ബറില്‍ പുലിമുട്ടിന് 490 മീറ്റർ നീളം കുറവാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. പുതിയാപ്പയിൽ വാർഫിന്റെ നീളവും ഉയരവും വർധിപ്പിക്കും. ദീർഘകാലത്തെ പരാതിക്ക് പരിഹാരമായി ബോട്ട് റിപ്പയറിങ് യാർഡ് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊയിലാണ്ടി ഹാർബറിന്റെ നിർമാണപ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് ജൂൺമാസത്തോടെ കമ്മിഷൻചെയ്യാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ നാട്ടുകാരുടെ ചില എതിർപ്പുകൾ തടസം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് സ്കൂളികളിൽ കുട്ടികൾ കുറവായ പശ്ചാത്തലത്തിൽ താമസിച്ച് പഠിക്കാത്ത കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകാൻ സർക്കാർ നയപരമായ തീരുമാനം എടുത്തതായും മന്ത്രി പറഞ്ഞു.