കോഴിക്കോട് ബേപ്പൂരിന്റെ തീരദേശമേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. കിണറുകളിൽ ഉപ്പുവെള്ളം കൂടി കലർന്നതോടെ പണം കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് നൂറ്റിയമ്പതോളം കുടുംബങ്ങൾ.
ബേപ്പൂർ പുലിമുട്ടിനു സമീപത്തെ വീടുകൾക്കു മുന്നിലെ കാഴ്ചയാണിത്.എങ്ങും ഒഴിഞ്ഞകുടങ്ങളും ബക്കറ്റും. ടാങ്കറുകളിലെത്തിക്കുന്ന വെള്ളത്തിനായുള്ള കാത്തുനിൽപ്പാണ്.കിണറുകളിലെല്ലാം ഉപ്പുവെള്ളം.വേനൽ കടുത്തതോടെ മുൻ വർഷങ്ങളിലേതിനേക്കാൾ ഉപ്പിന്റെ കാഠിന്യം കൂടുതലാണ്.അതിനാൽ തന്നെ കുടിക്കാനും കുളിക്കാനും ഈ വെള്ളം ഉപയോഗിക്കാൻ കഴിയില്ല.മൽസ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന 150 കുടുംബങ്ങളാണിവിടെയുള്ളത്.
ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനാൽ കുട്ടികൾക്ക് ത്വക്ക് രോഗങ്ങൾ വേറെ. എല്ലാ തിരഞ്ഞെടുപ്പുകാലത്തും രാഷ്ട്രീയ പാർട്ടികൾ മൽസരിച്ച് ഇവിടെ വെള്ളമെത്തിക്കാറുണ്ട്.പിന്നീടിങ്ങോട്ട് അവരെയൊന്നും കാണാറില്ല. കുടിവെള്ളമെത്തിക്കാൻ സ്ഥിരം സർക്കാർ സംവിധാനം വേണമെന്നാണ് ഇവരുടെ ആവശ്യം.