രാഷ്ട്രീയ വടംവലിയെ തുടർന്ന് മലപ്പുറത്തെ വണ്ടൂർ-മഞ്ചേരി റോഡിൽ നാലുവരി പാതയുടെ നിർമാണം മുടങ്ങി. നാലുകോടി രൂപ ചെലവഴിച്ച് ഒന്നര വർഷം മുൻപാരംഭിച്ച ജോലികളാണ് സി.പി.എം-കോൺഗ്രസ് തർക്കത്തെ തുടർന്ന് പാതിവഴിയിൽ നിലച്ചത്. തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ദുരിതമാണ്.
നഗര സൗന്ദര്യവൽക്കണത്തിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നാലു വരിപാതയുടെ നിർമാണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റോഡ് നിർമാണത്തിന്റെ ആവേശവും കുറഞ്ഞു. മഴക്കാലത്തിന് ശേഷം നിർമാണം പുനരാരംഭിച്ചെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി തടഞ്ഞു. കരാറിൽ പറയുന്നതുപോലെ വീതികൂട്ടലും ഒാട നിർമാണവും നടന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ടാറിങ് പോലും പൂർത്തിയാകാത്തതുകൊണ്ട് റോഡിൽ കുഴികള്‍ നിറഞ്ഞു. നിർമാണം തടസപ്പെടുത്തിയവര്‍ തന്നെ പരിഹാരത്തിന് മുൻകയ്യെടുക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. നിർമാണം പുനരാരംഭിക്കാനാവാത്തത് എം.എൽ.എയുടെ പിടിപ്പുകേടാണെന്ന് സി.പി.എം ആരോപിച്ചു. തകർന്നു കിടക്കുന്ന റോഡില്‍ നിന്നുയരുന്ന പൊടിശല്ല്യം നാടിനാകെ ദുരിതമാവുകയാണ്.