തരിശുനിലം മാലിന്യനിക്ഷേപ കേന്ദ്രമാക്കി വയനാട് പനമരം പഞ്ചായത്ത്. മാത്തൂർവയിലാണ് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം നാട്ടുകാരുടെ എതിർപ്പ് മറികടന്ന് കൂട്ടിയിട്ട് കത്തിക്കുന്നത്.
ജൈവമാലിന്യവും പ്ലാസ്റ്റിക്കും ഒരുമിച്ചിട്ട് കത്തിക്കുന്നു. ഇതിലൂടെവേണം നാട്ടുകാർക്ക് നടന്ന് റോഡിലെത്താൻ. എല്ലാദിവസവും മാലിന്യം കുഴിയിൽതള്ളി തീയിട്ടശേഷം ശൂചീകരണതൊഴിലാളികൾ മടങ്ങും. പിന്നെ സഹിക്കേണ്ടത് പ്രദേശവാസികളാണ്. ഒരുതവണ മാലിന്യവണ്ടി തടഞ്ഞെങ്കിലും പരഹാരമുണ്ടായില്ല. പ്ലാസ്റ്റിക് കഴിച്ച് രണ്ട് കന്നുകാലികളാണ് ചത്തത്. ആഹാരംതേടി തെരുവുനായ്കളും പരിസരത്ത് അലഞ്ഞ് തിരിയുന്നു.
വയലിൽ കുഴികളെടുത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇതിനോടകം ഒരു കുഴി മൂടികളയുകയും ചെയ്തു. മാലിന്യത്തിൽനിന്ന് തീപടർന്ന് സമീപത്തെ മുളകാടുകളും കത്തിയിട്ടുണ്ട്. തൊട്ടടുത്ത തണ്ണീർത്തടങ്ങളിലും മാലിന്യം നിക്ഷേപിച്ചിരിക്കുന്നു. മഴക്കാലത്ത് പ്രദേശംമുഴവൻ വെള്ളം കയറുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.