സർക്കാർ ജോലിക്ക് അവധി നൽകി കൃഷി ചെയ്ത് നേട്ടമുണ്ടാക്കുന്ന യുവകർഷകനെ പരിചയപ്പെടാം. പാലക്കാട് എരിമയൂർ സ്വദേശി അബുവാണ് നാട്ടിലെ മികച്ച കർഷകൻ.
പയറുംപാവലും പടവലവും മത്തനുമൊക്കെ വിളഞ്ഞുകിടക്കുമ്പോൾ മണ്ണിനെ സ്നേഹിക്കുന്നവരാരും നിരാശരാകില്ലെന്നാണ് എരിമയൂരിലെ അബുവിന്റെ കാർഷിക അനുഭവം. മറ്റ് ജോലികളെക്കാൾ ഏറെ പ്രിയം കൃഷിയോടായി. പിഎസ്്സി പരീക്ഷ എഴുതി നാലുവർഷം മുൻപ് എക്സൈസ് വകുപ്പിൽ ജോലി കിട്ടിയതാണ്. ഒരുവർഷം സിവിൽ എക്സൈസ് ഒാഫീസറായി ജോലിക്ക് പോയി. പക്ഷേ കൃഷിയെ മറന്നുളള സർക്കാർ ജോലി തുടരാനാൻ മനസുവന്നില്ല. അഞ്ചുവർഷത്തേക്ക് ജോലിക്ക് അവധി നൽകി പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിയിൽ ഇത് മൂന്നാംവർഷം.
നാലേക്കറിലാണ് പച്ചക്കറി കൃഷി, ആറേക്കറിൽ ഇഞ്ചിയും ഒരേക്കറിൽ മൽസ്യകൃഷിയും. പരമ്പരാഗതമായി കൃഷി മാത്രം അറിയാവുന്ന വീട്ടുകാരെല്ലാം ഒപ്പമുളളപ്പോൾ മണ്ണിൽ പൊന്നുവിളയുന്നു. അങ്ങനെ അബുവും നാട്ടിലെ നല്ലൊരു കർഷകനായി.