ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനീകൻ എം.ജെ.ശ്രീജിത്തിന് നാടിന്റെ യാത്രാമൊഴി. പാലക്കാട് പരുത്തിപ്പുള്ളിയിലെ കളത്തിൽ തറവാട്ടു വളപ്പിലായിരുന്നു സംസ്കാരം.
കോട്ടായി പരുത്തിപ്പുള്ളി കോട്ടച്ചന്തയിലെ കളത്തിൽ വീട്ടിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. രാജ്യത്തിനു വേണ്ടി ജീവൻ ബലി കൊടുത്ത ധീരജവാൻ ശ്രീജിത്തിനെ ഒരു നോക്കു കാണാൻ. കണ്ണീർപൂക്കളർപ്പിക്കാൻ.
ശ്രീജിത് പഠിച്ച എൽപി സ്കൂളിലായിരുന്നു പൊതുദർശനം.മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ്.സുനിൽകുവാറും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. സർക്കാരിന്റെയും സൈന്യത്തിന്റെയും പൂർണ ഒദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ജമ്മുകശ്മീരിലെ ഷോപിയാനിലുണ്ടായ ഭീകരാക്രമണത്തിലാണ് ശ്രീജിത്ത് ഉൾപ്പെടെ മൂന്നു സൈനികർ കൊല്ലപ്പെട്ടത്. എട്ടു വർഷം മുൻപാണ് ശ്രീജിത് സേനയുടെ ഭാഗമായത്.