ഒഴുക്കുനിലച്ചതോടെ കാസര്‍കോട് കവ്വായി കായല്‍ വീണ്ടും ചീഞ്ഞുനാറാൻ തുടങ്ങി. പായലും മാലിന്യങ്ങളും കടലിലേക്ക് ഒഴുക്കിവിടാനായി നിർമിച്ച കൾവർട്ടുകൾ ഉപയോഗശൂന്യമായതാണ് പ്രതിസന്ധിക്ക് കാരണം.
ഒഴുക്ക് നിലച്ചതിനാലാണ് കായലിൽ പായലുകൾ ചീഞ്ഞ് ദുർഗന്ധം പരത്തുന്നതെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലാണ് എം എൽ എയുടെ ആസ്തി വികസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി കായലിന് കുറുകെയുള്ള ബണ്ടുകളിൽ കൾവർട്ടുകൾ പണിതത്. പക്ഷേ ഇത്തവണയും കായലിലെ ഒഴുക്ക് നിലച്ച് പായലുകൾ ചീഞ്ഞ് നാറാൻ തുടങ്ങി.
കാല് നൂറ്റാണ്ടു മുമ്പാണ് മാടക്കാലിലേക്ക് ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കായലിൽ നാന്നൂറ് മീറ്ററോളം നീളത്തില്‍ ബണ്ടുകെട്ടിയത്.ഇതോടെ വേനൽ കാലങ്ങൾ കായൽ ചീഞ്ഞ് നാറാൻ തുടങ്ങി.ഒപ്പം കായലിന്റെ ഇരുകരകളിലും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ഇതിനെ തുടർന്നാണ് കൾവർട്ടുകള്‍ നിർമ്മിക്കാൻ തുടങ്ങിയത്. കൾവർട്ടുകൾ പ്രശ്ന പരിഹാമല്ലെന്ന് തെളിഞ്ഞതോടെ കായലിന് കുറുകെ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.