കോഴിക്കോട് കുറ്റിയാടി ദേവര്‍കോവിലിൽ പുലിക്കായി നടത്തിയ തിരച്ചിൽ വിഫലം. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ പുലിയിറങ്ങിയതിന്റെ സൂചനകൾ ലഭിച്ചില്ല. ദേവര്‍കോവിലിൽ നാട്ടുകാർ കണ്ടത് പുലിയെ അല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വനം വകുപ്പ്. രണ്ടു ദിവസം കൂടി പ്രദേശത്ത് നിരീക്ഷണം തുടരും.
കഴിഞ്ഞ ദിവസം രാവിലെയാണ് നാട്ടുകാരിൽ ചിലർ ദേവകോവിൽ അങ്ങാടിക്ക് സമീപം പുലിയെകണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ പരിശോധിച്ച് കാട്ടുപൂച്ചയാണെന്ന നിഗമനത്തിൽ മടങ്ങി. ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കുറ്റിയാടി റേഞ്ച് ഓഫീസർ പി.സുരേഷിന്റെ നേതൃത്വത്തിൽ വനപാലാകരുടെ സംഘം പ്രദേശത്ത് വീണ്ടും തിരച്ചിൽ നടത്തി. മണ്ണിലെ അടയാളങ്ങൾ വീണ്ടും പരിശോധിച്ചെങ്കിലും ഏതു ജീവിയാണെന്ന് മനസിലാക്കാൻ ഉദ്യോഗസ്ഥർക്കായില്ല. പ്രദേശത്ത് നത്തിയ പരിശോധനയിലും പുലിയിറങ്ങിയതിന്റെ സൂചനൾ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുമായി ചർച്ച നടത്തിയാണ് മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്.
കുറ്റിയാടിപ്പുഴയിൽ കുളിക്കുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വേനൽകടുത്തതോടെ സമീപത്തെ കാട്ടിൽ നിന്ന് വെള്ളം തേടി വന്യജീവികൾ ഇനിയും നാട്ടിലേയ്ക്ക് എത്തുമോ എന്ന ആശങ്കയിലാണ് ദേവർകോവിൽ നിവാസികൾ.