റവന്യു പട്ടയ ഭൂമിയിൽ റിസർവ് ചെയ്ത അപകടകരമായ മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കർഷകർ സമരത്തിനൊരുങ്ങുന്നു. ജില്ലയിൽ നൂറിലധികം കുടുംബങ്ങളാണ് റിസർവ് ചെയ്ത മരങ്ങൾ മൂലം ദുരിതത്തിലായിരിക്കുന്നത്.
തിരുനെല്ലി സ്വദേശി സുന്ദരന് ആകെ പതിനെട്ട് സെന്റ് സ്ഥലമാണുള്ളത്. ഈ ഭൂമിയിലാകട്ടെ ആറ് വീട്ടിമരങ്ങൾ വളർന്ന് നിൽക്കുന്നു. ശക്തമായ ഒരു കാറ്റ് വീശിയാൽ മതി എല്ലാം ഒടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീഴും.
സുന്ദരനെപോലെ നിരവധി കുടുംബങ്ങളാണ് പേടിയോടെ ജീവിക്കുന്നത്. തായ് വേരില്ലാത്തതിനാൽ വീട്ടിമരങ്ങൾ പെട്ടന്ന് കടപുഴകി വീഴും. ഇങ്ങനെ ഒടിഞ്ഞ് വീഴുന്ന മരങ്ങൾ സംരക്ഷിക്കേണ്ട ചുമതല സ്ഥലം ഉടമയ്ക്കാണ്. ചിതലരിച്ചാലും മോഷ്ണം പോയാലും പിടിക്കപ്പെടുക ഈ ഉടമയായിരിക്കും. ഒരു ചില്ല മുറിച്ച് മാറ്റണമെങ്കിൽതന്നെ നിയമത്തിന്റെ നൂലാമാല നിരവധിയാണ്. വയനാട്ടില്‍ 12000 ഏക്കര്‍ റവന്യൂ പട്ടയഭൂമിയുണ്ട്. ഇതിൽ നിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങളാണ് നിയമക്കുരുക്കുമൂലം നശിച്ചുപോയത്.