ഉദ്യോഗസ്ഥരുടെ പിടിവാശിയുടെ ഇരയായി വയനാട് മുത്തങ്ങയിൽ കൂട്ടിലടച്ച കാട്ടുകൊമ്പൻ. നാടകീയ രംഗങ്ങളിലൂടെ കടന്നുപോയ ആനപ്പന്തിയിൽ എട്ട്മണിക്കൂർ നേരമാണ് കാട്ടാനയെ ബന്ധനസ്ഥനാക്കി നിർത്തിയത്. അഡിഷണൽ ചീഫ് സെക്രട്ടറി പി. മാരാപാണ്ഡ്യന്റെ ഉത്തരവ് പ്രകാരമായിരുന്നു കാട്ടാനയെ തുറന്ന് വിടാനുള്ള ശ്രമങ്ങൾ നടന്നത്.
രണ്ടരമാസമായി മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിൽകിടന്ന ആനയെ പറമ്പിക്കുളത്ത് തുറന്ന് വിടണമെന്ന ഉത്തരവാണ് ആശങ്കകൾക്കും പ്രതിഷേധത്തിനും കാരണമായത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് പറമ്പിക്കുളത്ത് ജനകീയ രോക്ഷം ആളിക്കത്തുമ്പോൾ മുത്തങ്ങയിൽ കാട്ടാനയെ മാറ്റാൻ നടപടി ആരംഭിച്ചു. മയക്കുവെടിവച്ച് മയക്കി. പിന്നീട് യന്ത്രം ഉപയോഗിച്ച് കൂടിന്റെ മുൻഭാഗം മുറിച്ച് നീക്കിയാണ് വഴിയൊരുക്കിയത്. കുങ്കിയാനയുടെ സഹായത്താൽ ആറുമണിയോടെ കൊമ്പനെ ലോറിയിൽ കയറ്റി യാത്രക്കൊരുങ്ങി.
ഇതിനിടയിൽ ആറേമുക്കാലോടെയാണ് ഉത്തരവ് പിൻവലിച്ച് അറിയിപ്പ് ലഭിക്കുന്നത്. വീണ്ടും ആനയെ കൂട്ടിൽ കയറ്റാനുള്ള ശ്രമങ്ങൾ. തകർത്ത കൂട് പുനഃസ്ഥാപിച്ചു. അവസാനം രാത്രി പന്ത്രണ്ട് മണിയോടെയാണ് കൂട്ടിലേക്ക് തിരികെ കയറ്റനായത്. ഈ നേരമെല്ലാം ആന ലോറിയിൽ മയങ്ങി നിന്നു. ഇരുപത്തിയാറുവയസുള്ള കൊമ്പനാനയെ വിവിധ സാഹചര്യങ്ങളിൽ ഇതുവരെ ഒൻപത് തവണയാണ് മയക്കേണ്ടി വന്നത്. ഇത് ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയ്ക്ക് ഇടനൽകുന്നു. ആനയെ കാട്ടിലേക്ക് തുറന്ന് വിടരുതെന്ന വനംവകുപ്പ് സമിതിയുടെയും വയനാട് വന്യജീവി സങ്കേതം അധികൃതരുടെയും റിപ്പോർട്ടുകൾ മറികടന്നാണ് ഉന്നത ഉദ്യാഗസ്ഥൻ ഉത്തരവിറക്കിയത്.