ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കണമെന്ന ആവശ്യവുമായി വയനാട്ടിൽ പുതിയ കൂട്ടായ്മ രൂപം കൊള്ളുന്നു. തമിഴ്നാട്ടിലെ ജല്ലിക്കട്ട് സമരവിജയമാണ് പ്രക്ഷോഭത്തിനിറങ്ങാൻ വയനാട്ടുകാരെ പ്രേരിപ്പിക്കുന്നത്.
ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്ന വയനാട്ടുകാരുടെ ആവശ്യത്തിന് ഏഴുവർഷത്തെ പഴക്കമുണ്ട്. കേസ് സുപ്രീംകോടതിയിലെത്തിയതോടെ സമരങ്ങളുടെ ആവേശവും കുറഞ്ഞിരുന്നു. ഇതിനിടയിൽ ജല്ലിക്കട്ട് പ്രക്ഷോഭം വീണ്ടും വയനാട്ടുകാരിൽ സമരചിന്ത ഉണർത്തി. ബത്തേരി വ്യാപാരിവ്യവസായി ഏകോപനസമിതി യൂത്ത് വിങ് പത്രണ്ട് മണിക്കൂർ ഉപവാസവും നടത്തിക്കഴിഞ്ഞു. നവമാധ്യമങ്ങളിലും ചർച്ചകൾ സജീവമായി.
നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കണമെന്നാണ് ഒരുവിഭാഗം ആളുകളുടെ ആവശ്യം. വയനാടിന്റെ സാമ്പത്തിക വിനോദ സഞ്ചാരമേഖലയെ തളർത്തിയ യാത്രാവിലക്ക് മലബാറിലേക്കുള്ള റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. രാത്രി ഒൻപതുമണിമുതൽ രാവിലെ ആറുമണിവരെയാണ് നിരോധനം.