ഏഴ് പതിറ്റാണ്ടായി ആദിവാസി, കുടിയേറ്റ മേഖലയിലെ ഏക ആശ്രയമായിരുന്ന തൃശൂർ പീച്ചിയിലെ സർക്കാർ ആശുപത്രി പൂട്ടുന്നു. ഡോക്ടറടക്കം ജീവനക്കാരെയെല്ലാം സ്ഥലം മാറ്റി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടും അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകുന്നില്ല.
പീച്ചി എന്ന നാടിനോളം പഴക്കമുണ്ട് ഈ സർക്കാർ ഡിസ്പൻസറിക്ക്. പീച്ചി അണക്കെട്ട് പണിതകാലത്ത് ആരംഭിച്ചതാണിത്. അന്ന് മുതൽ ഇന്ന് വരെ ആദിവാസികളും കുടിയേറ്റക്കാരുമായ തികച്ചും സാധാരണക്കാരുടെ ഏക ചികിത്സാകേന്ദ്രവും ഇതാണ്. മറ്റ് ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി ഈ ഡിസ്പെൻസറി ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലാണ്. ജലസേചനവകുപ്പിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കുന്നൂവെന്ന പേരിലാണ് ഇവിടത്തെ ഡോക്ടറടക്കം അഞ്ച് ജീവനക്കാരെ സ്ഥലം മാറ്റുന്നതും ഡിസ്പൻസറി പൂട്ടുന്നതും.
ആശുപത്രി പൂട്ടിയാൽ പിന്നെ പീച്ചി എന്ന മലയോര മേഖലയിൽ ഒരു സ്വകാര്യ ക്ളിനിക് പോലുമില്ല. ആദിവാസികൾക്കടക്കം കിലോമീറ്ററകൾ താണ്ടി മണ്ണുത്തിക്ക് സമീപമുള്ള പട്ടിക്കാടെത്തണം പ്രാഥമിക ആരോഗ്യകേന്ദ്രമെങ്കിലും കാണണമെങ്കിൽ. പീച്ചി അണക്കെട്ട് കാണാനെത്തുന്ന സഞ്ചാരികൾക്കും അത്യാവശ്യമുണ്ടായാൽ ചികിത്സ ബുദ്ധിമുട്ടിലാകും. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും ആശുപത്രി നിലനിർത്താനുള്ള യാതൊരുറപ്പും ആരും നൽകുന്നില്ല.