പദ്ധതിയും പണവുമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിൽ പാലക്കാട് കൊടുവായൂരിലെ വൃദ്ധസദനത്തിന്റെ കെട്ടിടനിർമാണവും വൈകുന്നു. മൂന്നരവർഷം മുൻപ് മുഖ്യമന്ത്രിയെക്കൊണ്ട് ശിലാസ്ഥാപനം നടത്തിയ പദ്ധതിയാണ് കരാറുകാർക്കുവേണ്ടി വൈകിപ്പിക്കുന്നത്.
സാമൂഹീകനീതിവകുപ്പിന് കീഴിൽ ജില്ലയിലെ ഏക വികലാംഗവൃദ്ധസദനം കൊടുവായൂരിലാണ്. ഇരുപത്തിഅഞ്ചുപേരുമായി ഇടുങ്ങിയ കെട്ടിടത്തിലെ സേവനം ഇപ്പോഴും തുടരുന്നു. കൂടുതൽ പേരെ താമസിപ്പിക്കാൻ നിലവിലുളള കെട്ടിടത്തിൽ സ്ഥലമില്ല. ഇൗ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനമെടുത്തത്. 2013 ഏപ്രിൽ 19 ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ശിലാസ്ഥാപനം നടത്തിയത്. രണ്ടുകോടി അറുപത്തിഅഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. പക്ഷേ കെട്ടിടം നിർമാണം ഇന്നേവരെ തുടങ്ങിയിട്ടില്ല. കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്താണ് നിർമാണ ചുമതല ഏറ്റെടുത്തത്.
ഒരുവർഷം കൊണ്ടു പൂർത്തിയാകേണ്ട പദ്ധതിക്ക് മൂന്നരവർഷമായിട്ടും കരാറുകാരെ കിട്ടിയില്ലെന്നാണ് കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്തിന്റെ വിശദീകരണം. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന കൊടുവായൂരിലെ വൃദ്ധസദനത്തിന് പുതിയ കെട്ടിടം എന്ന് യാഥാർഥ്യമാകുമെന്ന് ആർക്കുമറിയില്ല. ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തുന്നതിലാണ് ഉദ്യോഗസ്ഥർക്ക് താൽപര്യം.