തല ചായ്ക്കാൻ അടച്ചുറപ്പുളള വീടില്ലാതെ രണ്ട് പെൺകുട്ടികളേയുമായി വഴിയോരത്തെ കുടിലില്‍ കഴിയുകയാണ് മലപ്പുറം കുറ്റിപ്പുറം ചെല്ലൂരിലെ ശ്രീകുമാരി. മൂന്നു സെന്റ് ഭൂമി സ്വന്തമായുണ്ടെങ്കിലും വീടിന് വേണ്ടി കുടുംബം കയറിയിറങ്ങാത്ത ഒാഫീസുകളില്ല.
ഒരു വാതിൽ പോലുമില്ലാത്ത ഈ ഒറ്റമുറിക്കുടിലാണ് താമസം. അച്ഛൻ നാരായണൻ ഏഴു വർഷം മുൻപു മരിച്ചതോടെ പ്രായപൂർത്തിയായ രണ്ടു പെൺമക്കളുടേയും പതിനൊന്നു വയസുകാരന്റേയും ആശ്രയം അമ്മ ശ്രീകുമാരിയാണ്. അമ്മ കൂലിപ്പണി ചെയ്തിട്ടു വേണം കുടുംബം പുലർത്താൻ. ജോലി കഴിഞ്ഞ് മടങ്ങിയെത്താൻ അൽപം വൈകിയാൽ വാതിലില്ലാത്ത വീട്ടിലിരിക്കുന്ന മക്കളെയോർത്ത് ഈ അമ്മക്ക് ആശങ്കയാണ്.
ഭൂമിയില്ലാതിരുന്ന കുടുംബത്തിന് മുത്തശ്ശി സൗജന്യമായി മൂന്നു സെന്റ് ഭൂമി നൽകി. എന്നിട്ടും വീട് നൽകാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തയാറായില്ല. കുംഭാര സമുദായമായതുകൊണ്ട് സംവരണ വിഭാഗത്തിൽപ്പെടില്ലെന്നാണ് ന്യായം. മക്കളുടെ വിദ്യാഭ്യാസത്തിന് പോലും പണമുണ്ടാക്കാൻ പാടുപെടുബോൾ വീടുണ്ടാക്കാൻ എങ്ങനെ പണം കണ്ടെത്തുമെന്നാണ് ഈ അമ്മയുടെ ചോദ്യം.