പെരിയാർ കടുവ സങ്കേതത്തിൽ 19 പുതിയ കടുവകളെ കൂടി കണ്ടെത്തി. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന കണക്കെടുപ്പിലാണ് പുതിയ അതിഥികളെ കണ്ടെത്തിയത്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിലവിൽ 35 മുതൽ 40 കടുവകളുണ്ടെന്നാണ് പുതിയ കണക്ക്.
വനത്തിനുള്ളിൽ 506 ക്യാമറകൾ സ്ഥാപിച്ചായിരുന്നു ഇത്തവണത്തെ കണക്കെടുപ്പ്. പെരിയാർ കടുവ സങ്കേതത്തെ 253 ബ്ലോക്കുകളായി തിരിച്ച് എല്ലാ ബ്ലോക്കുകളിലും ഒരു ജോടി ക്യാമറകൾ വീതം സ്ഥാപിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ ഈ ക്യാമറകളിൽ നിന്നും ഒന്നേക്കാൽ ലക്ഷത്തിലേറെ ചിത്രങ്ങളാണ് ലഭിച്ചത്. ഇതിൽ 452 ചിത്രങ്ങൾ വനത്തിനുള്ളിൽ കറങ്ങിനടന്ന കടുവകളുടേതാണ്. മൂന്ന് കടുവകൾ ഒന്നിച്ചു പോകുന്ന അപൂർവ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വർഷവും നാൽപതോളം കടുവകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇത്തവണ പുതിയ കടുവകളെ കണ്ടെത്തിയെങ്കിലു നേരത്തെ കണ്ടെത്തിയതിൽ ചില കടുവകൾ മറ്റു വനമേഖലയിലേക്ക് മാറിയതിനാലാണ് എണ്ണം വർധിക്കാത്തത്. ഓരോ കടുവയുടെ ശരീരത്തിലെ വരകൾ പരിശോധിച്ചാണ് കടവുകളെ തിരിച്ചറിയുന്നത്.
രണ്ടു വയസ്സിൽ താഴെയുള്ള കടുവാ കുഞ്ഞുങ്ങളെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. പെരിയാറിൽ കണ്ടിട്ടില്ലാത്ത ചെറിയ പുള്ളിപ്പരുന്തിന്റെയും കരിമ്പുലിയുടെ ചിത്രവും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ക്യാമറകളിൽ നിന്നും കിട്ടിയ ചിത്രങ്ങൾ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി വിശകലനം ചെയ്താണ് എണ്ണം സ്ഥിരീകരിച്ചത്.