പന്ത്രണ്ടേക്കറിൽ ഉദ്യാനമൊരുക്കി കേരള കാർഷിക സർവകലാശാലയുടെ രാജ്യാന്തര പുഷ്പോത്സവം. വയനാട് അമ്പലവയലിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് പൂപ്പൊലിയെന്നപേരിൽ നാലാംതവണയും മേളയൊരുക്കിയിരിക്കുന്നത്.
റോസാപ്പൂക്കൾ എത്രതരത്തിലുണ്ടെന്ന് എണ്ണിത്തീർക്കാൻ പോലും സാധിക്കില്ല. നാലേക്കറിലാണ് വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള റോസാപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റോസ് ചെടികളും വയനാടിന്റെ കാലാവസ്ഥയിൽ വളരുന്നു.
അഞ്ഞൂറിലധികം ഇനത്തിൽപ്പെട്ട ഡാലിയ ചെടികളുടെ തോട്ടം ആരെയും ആകർഷിക്കും. ഇതളുകൾ കൂടിയ പൂക്കളും കുറഞ്ഞ പൂക്കളുമെല്ലാ ചേർന്ന് അതിമനോഹരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. പുഷ്പോത്സവം ലക്ഷ്യമാക്കി ഇവിടെത്തന്നെ നട്ടുവളർത്തിയതാണ് ചെടികൾ.
ചെറുതണലിൽ പൂത്ത് നിൽക്കുന്ന ഓർക്കിഡുകൾ. ഇവയുമുണ്ട് ആയിരത്തിമൂന്നൂറ് ഇനം. പലതും വിദേശ രാജ്യങ്ങളിൽനിന്നെത്തിയ വിരുന്നുകാർ. റോസാപ്പൂക്കള്‍ക്കും ഡാലിയയ്ക്കും ഓർക്കിഡുകൾക്കുംപുറമെ അയിരത്തിലധികം ചെടികളാണ് വസന്തമൊരുക്കി ഇവിടെയുള്ളത്. പൂക്കൾക്കിടയിലൂടെ നടക്കുന്നതിനിടയിൽ ഉല്ലസിക്കാനും സൗകര്യമുണ്ട്. അടുത്തമാസം ഒൻപതിന് പൂഷ്പോത്സവം സമാപിക്കും.