പാലക്കാട് നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ് സ്റ്റേഡിയം ബസ് സ്റ്റാൻഡിലെ പണിപൂർത്തിയാകാത്ത കെട്ടിടം. വികസന അതോറിറ്റി പിരിച്ചുവിട്ടപ്പോൾ നഗരസഭയ്ക്ക് കൈമാറിയ കെട്ടിടമാണ് ഇരുപതുവർഷമായി കാടുകയറി നശിക്കുന്നത്.
രണ്ടുനിലകെട്ടിടത്തിന് അടിസ്ഥാനമിട്ട് ഇരുപത്തിനാല് അടി ഉയരത്തിൽ തൂണുകൾ നിർമിച്ച് അരയേക്കർ സ്ഥലത്തായി ഉയർന്നുനിൽക്കുന്ന കെട്ടിടം. പണി പൂർത്തിയാക്കാതെ വൻമരങ്ങൾ വളർന്ന് കാടുകയറി സർക്കാരിന് കോടികളുടെ നഷ്ടം വരുത്തിയിരിക്കുന്നു. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിനോട് ചേർന്ന് നഗരസഭയുടെ കൈവശമിരിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥയാണിത്. നിർമാണം മുടങ്ങിയിട്ട് ഇരുപതുവർഷമായി. പാലക്കാട് വികസന അതോറിറ്റിയാണ് കെട്ടിടനിർമാണം തുടങ്ങിയത്. വികസന അതോറിറ്റി സംവിധാനം സർക്കാർ പിരിച്ചുവിട്ടപ്പോൾ ഇൗ സ്ഥലവും കെട്ടിടവുമെല്ലാം നഗരസഭയ്ക്ക് ലഭിക്കുകയായിരുന്നു. പക്ഷേ നഗരസഭയാകട്ടെ കോടികൾ മതിപ്പുവിലയുളള കെട്ടിടവും സ്ഥലവും തിരിഞ്ഞുനോക്കിയില്ല.
ഒരോ നഗരസഭാ ബജറ്റുകളിലും കെട്ടിടനിർമാണത്തിന് തുക വകയിരുത്തുമെങ്കിലും നിർമാണം തുടങ്ങാതെ നാട്ടുകാരെ പറ്റിക്കുകയാണ് ചുമതലപ്പെട്ടവർ. എല്ലാം ഇപ്പം ശരിയാക്കുമെന്ന് പറഞ്ഞ് ഒാരോവർഷവും ശിലാസ്ഥാപനം നടത്തുന്നു.സർക്കാരിന്റെ പണം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടാതെ പോകുന്നതും അഴിമതിയാണ്. ഇത്തരത്തിൽ പാലക്കാടു നഗരത്തിൽ ഒട്ടേറെ കെട്ടിടങ്ങളാണ് സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തുന്നത്. വിജിലൻസ് അന്വേഷണമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.