പെട്രോൾ പമ്പില്‍ നിന്നുളള ഇന്ധനചോർച്ചയുടെ ദുരിതം പേറുകയാണ് ഒരു നാടാകെ. മലപ്പുറം തിരൂർ തലക്കടത്തൂരിലെ പമ്പ്, പെട്രോള്‍ ചോർച്ചയെ തുടർന്ന് എട്ടു മാസം മുൻപ് അടച്ചു പൂട്ടിയെങ്കിലും പരിസരത്തെ കിണറുകളില്‍ പെട്രോൾ ഒഴുകിയെത്തുന്നത് മാറാൻ എട്ടു വർഷമെങ്കിലും വേണ്ടി വരും.
കഴിഞ്ഞ ഏപ്രിൽ മാസം പൂട്ടിയ പെട്രോള്‍ പമ്പിന് സമീപത്തെ കിണറാണിത്. അര കിലോമീറ്റർ പരിസരത്തെ അൻപതിലേറെ കിണറുകളിൽ പാട പോലെ പെട്രോൾ കെട്ടി നിൽക്കുകയാണ്. കിണറിന്റെ പരിസരത്ത് വന്നാൽ രൂക്ഷഗന്ധവും. കുടിക്കാനും കുളിക്കാനും മാത്രമല്ല പത്രം കഴുകണമെങ്കിൽ പോലും ടാങ്കറിൽ വെളളമെത്തിക്കുകയാണ് നാട്ടുകാർ.
പമ്പ് അടച്ചു പൂട്ടിയതിനൊപ്പം ടാങ്കിൽ സൂക്ഷിച്ചിരുന്ന മുഴുവൻ പെട്രോളും ഊറ്റിയെടുത്തിരുന്നു. എന്നിട്ടും പരിസരത്തെ കിണറുകൾ ശുദ്ധമാകണമെങ്കിൽ എട്ടു വർഷമെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധാഭിപ്രായം. പെട്രോൾ പമ്പുടമയുടെ സഹായത്തോടെയാണ് പ്രദേശത്ത് ഇപ്പോൾ കുടിവെളളമെത്തിക്കുന്നത്. പെട്രോൾ ചോർച്ചയെ തുടർന്നുണ്ടായ നിലവിലെ പ്രശ്നം പരിഹരിക്കും മുൻപ് പമ്പ് വീണ്ടും തുറക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.