കോഴിക്കോട് ചാത്തമംഗലത്ത് മുന്നൂറ് കുടുംബങ്ങൾക്ക് കുടിവെള്ളമില്ല. ഓരോ ആഴ്ചയും 600 രൂപ മുടക്കി വെള്ളം വാങ്ങുകയാണ് ഓരോ കുടുംബങ്ങളും. കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരുതുള്ളി വെള്ളം വിതരണം ചെയ്യുന്നില്ല.
കോഴിക്കോട് ചാത്തമംഗലത്തെ സാങ്കേതം പട്ടികജാതി കോളനിയിലെ 300 കുടുംബങ്ങൾക്കു വേണ്ടി സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയാണ് ഇത്. തൊട്ടടുത്ത മൂന്നോ നാലോ വീടുകളിലേക്കു മാത്രം പൈപ്പിട്ടു. പിന്നെയുള്ള വീടുകളിലേക്ക് പൈപ്പിടാൻ പതിനാറു വർഷമായി കഴിഞ്ഞിട്ടില്ല. ഓരോ വേനൽ വരുമ്പോഴും നാട്ടുകാരെ ജനപ്രതിനിധികൾ പറഞ്ഞുപറ്റിക്കും. കുടിവെള്ള പദ്ധതി ഇപ്പോ ശരിയാക്കുമെന്ന വാഗ്ദാനം കേട്ട് നാട്ടുകാർ മടുത്തു.
കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ സ്ഥലം വിട്ടുകൊടുക്കാൻ നാട്ടുകാർ തയാറാണ്. പക്ഷേ, ഫണ്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പതിനാറു വർഷം മുമ്പുള്ള എസ്റ്റിമേറ്റു പ്രകാരം പണി പൂർത്തിയാക്കാൻ കഴിയില്ല. പ്രതിമാസം 2400 രൂപ മുടക്കി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.