കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതി കോഴിക്കോട് ജില്ലാകലോത്സവ നഗരി. മൂന്നാംദിനത്തിൽ മത്സരവേദിയിൽ പടയണി പാട്ടിന്റെയും ദഫിന്റെയും താളം മുറുകിയപ്പോൾ കലാനഗരി അക്ഷരാർഥത്തിൽ ഉല്‍സവ ലഹരിയിലായി.
കടമനിട്ടയുടെ കുറത്തി കാടിറങ്ങിയ പടയണി പാട്ടിനൊപ്പം കലോത്സവ നഗരിയിൽ നാടൻപാടിന്റെ വേദിയുണർന്നു.തെക്കൻ േകരളത്തിന്റെ പടയണി മുറുകിയപ്പോൾ കൂട്ടിന് താളമിട്ടത് മലബാറിന്റെ ദഫ് മുട്ട്.
കലോത്സവത്തിന്റെ മൂന്നാംദിനത്തില്‍ അടുത്തടുത്ത വേദികളിലായി നാടൻപാട്ടും ദഫ്മുട്ടും ഒരേസമയം അരങ്ങേറിയപ്പോൾ കലോത്സവ നഗരി കലാകേരളത്തിന്റെ നേർകാഴ്ചയായി. ദേശവും മതവും ജാതിയുമൊക്കെ അതിരില്ലതെ ഒന്നിക്കുന്ന കലാനഗരിയിൽ ആസ്വാദകരുടെയും മനം നിറഞ്ഞു.മലബാറിന്റെ തനത് കലകളിൽ കോഴിക്കോടിന്റെ ആധിപത്യം ഇത്തവണയും തുടരുമെന്ന് തീർച്ച ഒപ്പം നാടൻപാട്ടുൾപ്പെടെയുള്ള മറ്റിനങ്ങളിലും മത്സരം മുറുകും.