കരിപ്പൂർ വിമാനത്താവള വികസനത്തിന് പൊന്നിൻവില നൽകാമെന്ന ആദ്യനിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതോടെ ഭൂമി ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലായി. ഭൂമി ഏറ്റെടുത്ത് റൺവേ വികസനം സാധ്യമാകാതെ വലിയ വിമാനങ്ങൾ ഇറക്കാനാവില്ലെന്ന് വിമാനത്താവള അതോറിറ്റി പറയുന്നു.
സെന്റിന് മൂന്നു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ നൽകാൻ തയാറാണന്ന ആദ്യപ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. നിലവിലെ മാർക്കറ്റ് വില നൽകാൻ തയാറാണന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും നാട്ടുകാർ സഹകരിക്കുന്നില്ല.
പലയിടങ്ങളിലും ഉദ്യോഗസ്ഥർ നിശ്ചിയിക്കുന്ന മാർക്കറ്റ് വില സെന്റിന് ഒരു ലക്ഷം രൂപ പോലും വരില്ലെന്നാണ് സമരസമിതിയുടെ വാദം. ഭൂമി ഏറ്റെടുത്ത് റൺവേ വികസനം പൂർത്തിയാക്കാതെ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകില്ലെന്ന് വിമാനത്താവള അതോറിറ്റി പറയുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സർവേക്കെത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസവും സമരസമിതി തടഞ്ഞിരുന്നു.