വീടുകൾ വൈദ്യുതീകരിക്കാൻ നിവൃത്തിയില്ലാത്ത അട്ടപ്പാടിയിലെ ആദിവാസികൾക്ക് കെഎസ്ഇബി ജീവനക്കാരുടെ സഹായം. വയറിങ് ജോലികള്‍ ജീവനക്കാർ സൗജന്യമായി ചെയ്തുനൽകി.
അട്ടപ്പാടിയിലെ ഗൊട്ടിയാർക്കണ്ടി മലയ്ക്ക് സമീപമുളള ആനക്കട്ടി ഉൗരിൽ വൈദ്യുതി വെളിച്ചമെത്തിയത് പതിനൊന്നു വീടുകളിലാണ്. കെഎസ്ഇബി അഗളി ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരാണ് വീടുകൾ വൈദ്യുതീകരിച്ചു നൽകിയത്. ആദിവാസികളുടെ വരുമാനം കൊണ്ട് വീടുകളുടെ വയറിങ് പൂർത്തിയാക്കാത്ത സൗഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാർ ജോലി ഏറ്റെടുക്കുകയായിരുന്നു. വയറിങ്ങിന് ആവശ്യമായ സ്വിച്ചുംമീറ്ററും ഉൾപ്പെടെയുളളവയുടെ ചെലവ് ജീവനക്കാർ തന്നെ വഹിച്ചു. തുടർന്ന് വൈദ്യുതി കണക്ഷനും നൽകി.
വിവിധ സംഘടനകളിലെ ജീവനക്കാരും കരാറുകാരും സഹകരിച്ചാണ് സേവനപ്രവൃത്തിക്ക് നേതൃത്വം നൽകിയത്. മാവോയിസ്റ്റ് ഭീഷണി ഉളളതും ദുർഘടമായ പ്രദേശവുമായതിനാൽ കൊടുംവനത്തിലൂടെ ഉൗരിലേക്ക് വൈദ്യുതി എത്തിക്കാൻ സർക്കാരിന്റെ പ്രത്യേകഫണ്ടാണ് ചെലവഴിച്ചത്.