കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സംസ്ഥാനം ഏറ്റെടുക്കുന്നതിൽ ഉദ്യോഗസ്ഥ ചർച്ച തുടരുകയാണെന്ന് മന്ത്രി എ.സി.മൊയ്തീൻ. ബാധ്യതകൾ ഒഴിവാക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രതീരുമാനം അനുസരിച്ച് തുടർനടപടി ഉണ്ടാകുമെന്ന് മന്ത്രി പാലക്കാട്ടു പറഞ്ഞു.
സ്ഥാപനത്തിൽ നിന്നു വിരമിച്ചവരുടെ പ്രൊവിഡന്റ്് ഫണ്ട്, ഗ്രാറ്റുവിറ്റി , മുൻകാലശമ്പള പരിഷ്കരണ കുടിശിക എന്നിവയുടെ കാര്യത്തിലാണ് ഇനി സംസ്ഥാനവുമായി കേന്ദ്രം നീക്കുപോക്ക് നടത്തേണ്ടത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകിയ ശേഷം ബാധ്യതകളൊന്നുമില്ലാതെ ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കാമെന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. കഴിഞ്ഞമാസം പതിനൊന്നിന് കേന്ദ്ര ഘന വ്യവസായ ജോയിന്റ്്് സെക്രട്ടറി വിശ്വജിത് സഹായി തിരുവനന്തപുരത്തെത്തി സംസ്ഥാന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
താപവൈദ്യുതി നിലയങ്ങൾ , റിഫൈനറികൾ എന്നിവയ്ക്ക് കൺട്രോൾ വാൽവുകൾ നിർമിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് കഞ്ചിക്കോട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്. 301 സ്ഥിരം ജീവനക്കാരും 17 താൽക്കാലിക ജീവനക്കാരുമാണിവിടെയുളളത്.