വയനാട് പുൽപ്പള്ളി ചേകാടിയിൽ കാട്ടാനശല്യത്തെത്തുടർന്ന് പരമ്പരാഗത കർഷകൻ കൃഷി നിര്‍ത്തി. വിലങ്ങാടി നാരായണന്റെ നാലേക്കർ ഭൂമിയിലെ വിളകളാണ് കാടിറങ്ങിയ കാട്ടാനകൾ പൂർണമായും നശിപ്പിച്ചത്.
പത്തിനഞ്ച് വർഷം പ്രായമുള്ള കവുങ്ങുകളാണ് ഈ കിടക്കുന്നത്. രാത്രിയുടെ മറവിലെത്തുന്ന കാട്ടാനകൂട്ടങ്ങൾ കൃഷിയിടം ചവിട്ടിമെതിച്ചിരിക്കുന്നു. വർഷങ്ങളുടെ അധ്വാനമാണ് മാസങ്ങൾകൊണ്ട് നിലംപരിശായത്. നെൽകൃഷി ആനകൾ നശിപ്പിച്ച് തുടങ്ങിയതോടെയാണ് കവുങ്ങ് നട്ടത്. അതും രക്ഷയില്ലാതായി. അവസാനം കൃഷിതന്നെ ഉപേക്ഷിക്കാൻ നാരായണൻ തീരുമാനിച്ചു. വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം പേരിനുപോലും തികയില്ല.
വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടമായതിനാൽ ആദ്യം ആനയിറങ്ങുന്നതും ഈ സ്ഥലത്താണ്. വനംവകുപ്പ് സ്ഥാപിച്ച പ്രതിരോധമാർഗങ്ങൾ ഫലപ്രദമല്ലാത്തതും തിരിച്ചടിയായി.