ആളിയാർ അണക്കെട്ടിൽ നിന്ന് സംസ്ഥാനത്തിന് അർഹതപ്പെട്ട വെളളം തമിഴ്നാട് നൽകാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് അതിർത്തിയിൽ കർഷക സംഘടനകള്‍ ഉപരോധിച്ചു. നാലു ചെക്പോസ്റ്റുകൾ വഴിയുള്ള ചരക്കുഗതാഗതം തടസപ്പെടുത്തിയായിരുന്നു പ്രതിഷേധം. ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് റവന്യു പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്.
വിവിധ കർഷക സംഘടനകളെ ഉൾപ്പെടുത്തിയാണ് ജല സംരക്ഷണ സമിതിയുടെ പേരിൽ ചരക്കുവാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം. കേരളത്തിന് അകത്തേക്കും പുറത്തേക്കുമുളള എല്ലാത്തരം ചരക്കുവാഹനങ്ങളും അതിർത്തിയിൽ തടഞ്ഞു. മീനാക്ഷിപുരം , ഒഴലപ്പതി , ഗോപാലപുരം , നടുപ്പൂണി ചെക്്്പോസ്റ്റുകൾ കേന്ദ്രീകരിച്ച് നൂറിലധികം പേരാണ് സമരത്തിനുളളത്. കുടങ്ങളുമായി സ്ത്രീകളു കുട്ടികളും വെളളത്തിനുവേണ്ടിയുളള സമരത്തിൽ പങ്കുചേർന്നു.
പറമ്പിക്കുളത്തു നിന്ന് ആളിയാർ അണക്കെട്ട് വഴിയാണ് ചിറ്റൂർ പുഴയിലേക്ക് വെളളം ലഭിക്കുന്നത്. എന്നാൽ ആളിയാറിലേക്ക് വെളളം നൽകാതെ തമിഴ്നാട്ടിലെ തിരുമൂർത്തി അണക്കെട്ടിലേക്ക് വെളളം തുറന്നുവിടുകയാണെന്നാണ് പരാതി. കർഷക സംഘടനകളുടെ സമരത്തിനൊപ്പം ജനതാദൾ എസ് പ്രവർത്തകരും പിന്തുണയുമായെത്തി. ജലതർക്കം വൈകാരിക പ്രശ്നമാകാതിരിക്കാൻ പൊലീസും ജാഗ്രതിയിലാണ്്.